
ഹൃദയഹാരിയായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹൈപോപ്ളാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന രോഗബാധിതനായ ജോൺ ഹെൻറി എന്ന കുട്ടി താൻ ആറു മാസമായി കാത്തിരുന്ന ഹൃദയ ശസ്ത്രക്രിയക്കായി അവയവം ലഭ്യമായെന്ന് അറിഞ്ഞ സന്തോഷം ഏവരുമായി പങ്കുവെയ്ക്കുകയാണ് വീഡിയോയിലൂടെ.
ക്ളീവ്ലാൻഡ് ക്ലിനിക് ചിൽഡ്രൺസിലെ അധികൃതർ പറയുന്നതനുസരിച്ച് ഗർഭസ്ഥാവസ്ഥയിൽ കുട്ടിയുടെ ഹൃദയത്തിന്റെ ഇടതുഭാഗം വളർന്നില്ല. അത് ഹൃദയത്തിലെ രക്തയോട്ടത്തെ ബാധിച്ചു. അതിനാൽ ഹൃദയത്തിന്റെ വലതുഭാഗം മാത്രമാണ് ശരീരം മുഴുവനും രക്തയോട്ടം നടത്തുന്നത്. ഹൃദയത്തിന്റെ വലതുഭാഗത്ത് അങ്ങനെ അമിത സമ്മർദ്ദം ഉണ്ടാകുന്നത്, ഹൃദയസ്തംഭനം വരെ ഉണ്ടാകാനുള്ള സാധ്യത കുട്ടിയിൽ കൂടുതലായിരിക്കും.
അങ്ങനെ പലതവണ കുട്ടിയിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കണ്ടതിനെ തുടർന്നാണ്, ഉടൻ തന്നെ ഹൃദയം മാറ്റിവെക്കാൻ തീരുമാനിക്കുന്നത്. പലതവണ കുട്ടി അവയവ ദാനത്തിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ വന്നിരുന്നെകിലും കുട്ടിക്ക് അവയവം ലഭ്യമായിരുന്നില്ല. അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുട്ടിക്ക് ഇപ്പോൾ ഹൃദയം ലഭ്യമായത്.
അമ്മ സാറ ലീ ആണ് ജോൺ ഹെൻറിയോട് അവയവം ലഭിച്ച കാര്യം അറിയിച്ചത് ഉടൻ തന്നെ കുട്ടി തനിക്ക് 'എല്ലാവരോടും പറയണം' എന്ന് പറഞ്ഞ് ആഹ്ളാദത്തോടെ ഓടിനടന്ന് എല്ലാവരെയും ഇക്കാര്യം അറിയിക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനായി തന്റെ മകൻ്റെ കഥ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും സാറ ലീ പറഞ്ഞു.