
വിവാഹമെന്ന് പറയുമ്പോൾ തന്നെ ചെലവാണ് എല്ലാവരുടേയും മനസിൽ. അതു വരനേക്കാൾ പണച്ചെലവ് വധുവിനും കുടുംബത്തിനുമാണ്. അതിനു പുറമേ വരന് സ്ത്രീധനം കൂടി കൊടുക്കേണ്ടി വന്നലോ അധികച്ചെലവ് തന്നെ. എന്നാൽ ജപ്പാനിലെ സ്ത്രീകൾക്ക് വിവാഹം കഴിച്ചാൽ കൈ നിറയെ പണം കിട്ടും. അതും സർക്കാർ തന്നെ നൽകും. പക്ഷെ ഓഫർ പ്രഖ്യാപിച്ചതോടെ എതിർപ്പും രൂക്ഷമാണ്.
ഗ്രാമപ്രദേശങ്ങളിലെ പുരുഷൻമാരെ വിവാഹം കഴിക്കുന്ന നഗരത്തിലെ സ്ത്രീകൾക്കാണ് സർക്കാർ വക ധനസഹായം പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ആദ്യ പദ്ധതി രാജ്യവ്യാപകമായി ഉയർന്ന എതിർപ്പിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹം കഴിക്കാൻ നഗരത്തിലെ സ്ത്രീകൾക്ക് 600,000 യെൻ (US$4,200) വരെ പ്രോത്സാഹനമായി നൽകാനുള്ള ജാപ്പനീസ് ഗവൺമെൻ്റിൻ്റെ പദ്ധതിയാണ് താൽക്കാലികമായി നിർത്തിവെച്ചത്. പക്ഷെ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറല്ല.
ജീവിതത്തിലെ പ്രതിസന്ധികൾ, സാമ്പത്തിക പ്രയാസങ്ങൾ, എന്നിവ നേരിടുന്നതിൽ ജപ്പാനിലെ ചെറുപ്പക്കാർ വിമുഖത കാണിക്കുകയാണെന്നും അതുകൊണ്ടുതന്നെ വിവാഹം, കുട്ടികൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ കുറഞ്ഞു വരികയാണെന്നുമാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല നഗരങ്ങളിലേക്ക് കൂടുതൽ ആളുകൾ കുടിയേറുന്നത് ഗ്രാമീണ മേഖലകളെ വിജനമാക്കുന്നതായും കണ്ടുവരുന്നു.
ആളുകൾ ഇല്ലാതായതോടെ വിവാഹവും, ജനന നിരക്കും എല്ലാം കുറയുകയായിരുന്നു.ജനസംഖ്യാ കുറവ് കാരണം പല സ്കൂളുകളും ആശുപത്രികളും അടച്ചു പൂട്ടേണ്ടി വന്നെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് സർക്കാർ ഗ്രാമീണ പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറാക്കുന്ന യുവതികൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ അവിവാഹിതരായ സ്ത്രീകൾക്കാണ് ഈ പദ്ധതി പ്രകാരം വിവാഹത്തിന് തയ്യാറായാൽ ആനുകൂല്യം ലഭ്യമാകുക. ഗ്രാമീണ മേഖലയെ സാമ്പത്തിക തകർച്ചയിൽ നിന്ന കരകയറ്റുവാനാണ് പദ്ധതി ആരംഭിച്ചതെങ്കിലും രാജ്യത്തുടനീളം വലിയ വിമർശനൾ ഉയർന്നു. അതോടെ ആഗസ്റ്റ് 30 -ന് സർക്കാർ താൽക്കാലികമായി ഈ പദ്ധതി നിർത്തി വയ്ക്കുന്നതായി പ്രഖ്യാപിച്ചു.