
മലയാള സിനിമയില്‍ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യലക്ഷ്മി. സിനിമാ മേഖല സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വമെടുക്കേണ്ട സംഘടനയായി AMMA യെ തോന്നിയിട്ടില്ല. സിനിമ മേഖല മെച്ചപ്പെടണമെന്ന പ്രതിബന്ധതയുള്ളവര്‍ നേതൃനിരയില്‍ വരണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
വലിയൊരു മാറ്റത്തിലേക്കുള്ള കാൽവെപ്പായാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ കാണുന്നത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലെന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. കരിയറിലെ മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ടതും അനുബന്ധ സംഭവങ്ങളും ഉണ്ടാവുന്നത്. അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതു മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിക്കുന്നു.
AMMA-യില്‍ അംഗത്വമെടുത്ത ശേഷം തനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കൊണ്ട് തോന്നിയിട്ടില്ല. അതുകൊണ്ടാണ് അംഗത്വമെടുക്കാതിരുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
അതേസമയം, AMMA എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട നടപടിയില്‍ സംഘടനക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. ഭരണസമിതി അംഗങ്ങളുടെ കൂട്ടരാജിയില്‍ ഭാഗമാകാതെ ടൊവിനോ തോമസ്, അനന്യ, സരയൂ , വിനു മോഹന്‍ എന്നിവര്‍ വിട്ടു നിന്നു. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ തീരുമാന പ്രകാരമാണ് കമ്മിറ്റി പിരിച്ചുവിട്ടത്. കോലാഹലങ്ങളില്‍ താത്പര്യമില്ലാത്തതിനാലാണ് മോഹന്‍ലാല്‍ രാജിവെച്ചതെന്ന് നടി സരയു വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ മേഖലയിലെ മുതിര്‍ന്ന നടന്മാര്‍ക്കും സംവിധായകനുമെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് AMMA യുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.