താരങ്ങള്‍ പണിക്കാരും നിര്‍മാതാക്കള്‍ മുതലാളിമാരും എന്ന നിലപാട് അംഗീകരിക്കാനാവില്ല; ആരോപണങ്ങള്‍ക്ക് AMMAയുടെ മറുപടി

നടന്‍മാര്‍ സിനിമ നിര്‍മിക്കരുതെന്ന് പറയുന്നത് വൃത്തികെട്ട നിലപാടാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്
താരങ്ങള്‍ പണിക്കാരും നിര്‍മാതാക്കള്‍ മുതലാളിമാരും എന്ന നിലപാട് അംഗീകരിക്കാനാവില്ല; ആരോപണങ്ങള്‍ക്ക് AMMAയുടെ മറുപടി
Published on


നിര്‍മാതാക്കളുടെ സംഘടന താര സംഘടനയായ AMMAയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ AMMA മുന്‍ ബാരവാഹിയും നടനുമായ ജയന്‍ ചേര്‍ത്തല. നടന്‍മാര്‍ സിനിമ നിര്‍മിക്കരുതെന്ന് പറയുന്നത് വൃത്തികെട്ട നിലപാടാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്. നിര്‍മാതാക്കളുടെ സംഘടന മാത്രം സിനിമ നിര്‍മിക്കുക എന്ന് പറയുമ്പോള്‍ താരങ്ങളെ പണിക്കാരായി കാണുന്നതിന് തുല്യമാണെന്ന തരത്തിലും താരം സംസാരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.

ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍ :

ഒരു സിനിമയുടെ അത്യന്താപേക്ഷിതമായ ഘടകമാണ് താരം. ഇത് മലയാള സിനിമയുടെ മാത്രം പ്രശ്‌നമല്ലല്ലോ. ലോക സിനിമ എടുത്ത് നോക്കി കഴിഞ്ഞാല്‍ എങ്ങനെയാണ് ഈ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നത്. അവരുടെ താര മൂല്യം ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നത് കൊണ്ടാണ്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ അല്ലെങ്കില്‍ പുതിയ തലമുറയിലെ താരങ്ങളുടെയോ തല വെച്ച് പോസ്റ്ററുകള്‍ ഇറക്കുകയും അത് കണ്ട് പ്രേക്ഷകര്‍ തിയേറ്ററില്‍ കയറുകയും ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ് അവര്‍ക്ക് പണം കൊടുക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളുകളായ സുരേഷ് കുമാര്‍ സാര്‍ എല്ലാം ആറാം തമ്പുരാന്‍ പോലെയുള്ള സിനിമകള്‍ എടുത്തിട്ടുള്ളതല്ലേ.

എത്ര സൂപ്പര്‍ഹിറ്റ് സിനിമകളാണ് അദ്ദേഹം ലാലേട്ടനെ വെച്ച് എടുത്തിട്ടുള്ളത്. അന്ന് ലാഭം ഉണ്ടാക്കിയതുകൊണ്ട് അവര്‍ക്ക് പരാതിയൊന്നും ഇല്ലായിരുന്നു. ഇന്ന് ഇപ്പോള്‍ അവര്‍ നിര്‍മിക്കുന്നില്ല. പുതിയ തലമുറയിലെ ആളുകളാണ് നിര്‍മിക്കുന്നത്. അതിന് അവര്‍ ഉപയോഗിക്കുന്നത് പുതിയ താരങ്ങളെയാണ്. അവര്‍ നിര്‍മിച്ച സിനിമകള്‍ പലതും ഹിറ്റുമാണ്. ജനുവരിയില്‍ ഇറങ്ങിയ സിനിമകളുടെ കണക്കുകള്‍ ഇറക്കുകയുണ്ടായി. സിനിമ ഇറങ്ങി മൂന്നാം ദിവസം ഹിറ്റായ സിനിമകളുടെ പേരും ആര്‍ക്കും അറിയാത്ത സിനിമകളുടെ പേരും അതില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഇത് ജനങ്ങളുടെ മുന്നില്‍ പൊടിവാരിയിടുകയാണ്. താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രമാണ് സിനിമകള്‍ക്ക് പരാജയം സംഭവിക്കുന്നതെന്ന് ഒരു സത്യമല്ലാത്ത കാര്യമാണ്. അതിലൂടെ AMMA സംഘടനയെ കുറ്റപ്പെടുത്തുക.

നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ വര്‍ഷം AMMA യില്‍ വന്ന് പറയുകയാണ് അവര്‍ക്ക് ഒരു ഓഫീസ് തുടങ്ങാന്‍ സഹായം വേണമെന്ന്. അപ്പോള്‍ AMMA ഒരു കോടി രൂപ കൊടുക്കുകയും ചെയ്തു. ഇതെല്ലാം പുറത്തുപറയേണ്ട കാര്യങ്ങള്‍ അല്ലാത്തതിനാല്‍ മിണ്ടാതിരുന്നതാണ്. അതില്‍ 40 ലക്ഷം രൂപ ഇനിയും അവര്‍ തിരിച്ചുതരാനുണ്ട്. പിന്നെ AMMAയുടെ ആര്‍ട്ടിസ്റ്റുകളെ വെച്ചുകൊണ്ട് ഷോ ചെയ്തുകൊണ്ട് അതിന്റെ ഗുണം പറ്റുന്നവരാണ് നിര്‍മാതാക്കളുടെ സംഘടന.

ഇവര്‍ പറയുന്ന അടുത്ത കാര്യം നടന്‍മാര്‍ ആരും സിനിമ നിര്‍മിക്കാന്‍ പാടില്ലെന്നാണ്. അത് വൃത്തിക്കെട്ട നിലപാടാണ്. അപ്പോള്‍ സിനിമ ഇഷ്ടപ്പെട്ട് വന്നവരൊക്കെ മണ്ടന്‍മാരാണോ? താരങ്ങളെല്ലാം പണിക്കാരും പ്രൊഡ്യൂസേഴ്‌സ് മുതലാളിമാരും എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രൊഡ്യൂസേഴ്‌സ് നിര്‍മിക്കുന്ന പടത്തിലെ അഭിനയിക്കില്ലെന്ന് താരങ്ങള്‍ നിലപാട് എടുത്താലോ? സിനിമ എന്നത് ഒരു കൂട്ടായ്മയാണ്. അതിനാല്‍ നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ചതെല്ലാം തെറ്റായ കാര്യങ്ങളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com