കങ്കണയുടെ എമര്‍ജന്‍സി ഉപാധികളോടെ തിയേറ്ററില്‍ റിലീസ് ചെയ്യാം: സെന്‍സര്‍ ബോര്‍ഡ്

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് സെന്‍സന്‍ ബോര്‍ഡ്, ബോളിവുഡ് ചിത്രം എമര്‍ജന്‍സിയുടെ പ്രദര്‍ശാനുമതി വിലക്കിയത്
കങ്കണയുടെ എമര്‍ജന്‍സി ഉപാധികളോടെ തിയേറ്ററില്‍ റിലീസ് ചെയ്യാം: സെന്‍സര്‍ ബോര്‍ഡ്
Published on


ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സംവിധാനം ചെയ്ത ഹിന്ദി ചിത്രം എമര്‍ജന്‍സി ഉപാധികളോടെ തിയേറ്ററില്‍ റിലീസ് ചെയ്യാം. ചില രംഗങ്ങള്‍ നീക്കം ചെയ്ത ശേഷം ചിത്രം റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതായി ബോംബെ ഹൈക്കോടതി അറിയിച്ചു.

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് സെന്‍സന്‍ ബോര്‍ഡ്, ബോളിവുഡ് ചിത്രം എമര്‍ജന്‍സിയുടെ പ്രദര്‍ശാനുമതി വിലക്കിയത്. തുടര്‍ന്നു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ് കോടതിയെ സമീപിച്ചത്. തുടര്‍ വാദത്തിലാണ് റിവിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള 11 കട്ടുകളും ചില തിരുത്തലുകളും ഉള്‍പ്പെടുത്തി ചിത്രം റിലീസ് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്.

കങ്കണ റണൗത് സംവിധാനം ചെയ്തു പ്രധാന വേഷത്തിലെത്തുന്ന എമര്‍ജന്‍സി, 1975 മുതല്‍ 1977 വരെയുള്ള 21 മാസം രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ബയോപിക് പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയായി പ്രത്യക്ഷപ്പെടുന്നത്. ട്രെയിലര്‍ പുറത്തു വന്നതിനു പിന്നാലെയാണ് തങ്ങളുടെ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന കാണിച്ച് സിഖ് സംഘടനകള്‍ രംഗത്ത് വന്നത്.

സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ ആറിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com