തൃശൂരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പത്താം ക്ലാസുകാരി മരിച്ചു; ജില്ലയില്‍ രണ്ട് ദിവസത്തിനിടയില്‍ ജീവനൊടുക്കിയത് മൂന്ന് കുട്ടികള്‍

ജീവനൊടുക്കിയ മൂന്ന് പേരും 15 വയസിന് താഴെയുള്ളവരാണ്. എന്താണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.
മരിച്ച കുട്ടികൾ
മരിച്ച കുട്ടികൾ
Published on

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ-ഗീത ദമ്പതികളുടെ മകൾ സോയ (15) ആണ് മരിച്ചത്. ഇന്നലെയും ഇന്നുമായി തൃശൂരിൽ മാത്രം മൂന്ന് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.


ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് കുട്ടിയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ കുട്ടി മരിക്കുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെയും ഇന്നുമായി മൂന്ന് കുട്ടികളാണ് തൃശൂർ ജില്ലയിൽ ജീവനൊടുക്കിയത്. മൂന്ന് പേരും 15 വയസിന് താഴെയുള്ളവരാണ്. സംഭവങ്ങളിൽ വിവിധ സ്ഥലങ്ങളിലായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.


കഴിഞ്ഞ ദിവസമാണ് തൃശൂർ കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചത്. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എയുപി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

തൃശൂർ കുഴൂർ പഞ്ചായത്തിലെ എരവത്തൂരിലും കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർഥിനി അവന്തികയാണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com