'മനസ് തകർന്നവർ, മക്കളെ കൊന്നവർ' അന്വേഷണ പരമ്പര; 10 വർഷത്തിനിടെ അമ്മമാരാൽ കൊല്ലപ്പെട്ടത് 112 കുട്ടികൾ!

'മനസ് തകർന്നവർ, മക്കളെ കൊന്നവർ' അന്വേഷണ പരമ്പര; 10 വർഷത്തിനിടെ അമ്മമാരാൽ കൊല്ലപ്പെട്ടത് 112 കുട്ടികൾ!

ന്യൂസ്‌ മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ന്യൂസ്‌ എഡിറ്റർ ഫൗസിയ മുസ്തഫ കഴിഞ്ഞ ഒമ്പതു മാസമായി നടത്തിയ അന്വേഷണഫലമായുള്ള വാർത്താപരമ്പരയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്
Published on


കേരളത്തിലെ സ്ത്രീകൾ ഗർഭാനന്തരവും പ്രസവാനന്തരവും അനുഭവിക്കുന്ന ഗുരുതരമായ ഒരു മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ന്യൂസ്‌ മലയാളം പ്രത്യേക അന്വേഷണപരമ്പര ഇന്ന് മുതൽ ആരംഭിക്കുകയാണ്. ന്യൂസ്‌ മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ന്യൂസ്‌ എഡിറ്റർ ഫൗസിയ മുസ്തഫ കഴിഞ്ഞ ഒമ്പതു മാസമായി നടത്തിയ അന്വേഷണഫലമായുള്ള വാർത്താ പരമ്പരയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.



കഴിഞ്ഞ 10 വർഷത്തിനിടയിൽ അമ്മമാരാൽ കൊല്ലപ്പെട്ട 112 കുട്ടികളുടെ കേസുകളാണ് അന്വേഷണവിധേയമാക്കിയത്. ഇതിൽ ഭൂരിഭാഗവും പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗാവസ്ഥയിലാണ് സംഭവിച്ചതെന്ന് ഈ അന്വേഷണത്തിൽ വ്യക്തമാകുന്നു. സംസ്ഥാന സർക്കാരും പൊലീസും ആരോഗ്യവകുപ്പും കോടതികൾ പോലും സ്വാഭാവിക കൊലപാതകം ആയിക്കാണുന്ന ഈ കേസുകളുടെ മേൽ പുനർവിചിന്തനം അനിവാര്യമാകുന്ന തെളിവുകളാണ് ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങൾ പുറത്തുവിടുന്നത്.

കേരളത്തിൽ പെരിനാറ്റൽ ഡിപ്രഷൻ, സൈക്കോസിസ് എന്നീ ഗുരുതരാവസ്ഥകളിൽ സ്ത്രീകള്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നത് തുടർസംഭവമാകുന്നു. പെരിനാറ്റൽ ഡിപ്രഷനെ തുടർന്ന് അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്ന സംഭവങ്ങളും നിരവധിയാണ്. കേരളത്തിൽ ഇത്തരത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 112 കുഞ്ഞുങ്ങളാണ്. ഇത്തരത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്ക് പൊലീസിന്റെയോ സർക്കാരിൻ്റേയോ കയ്യിലില്ല. പെരിനാറ്റൽ ഡിപ്രഷനും സൈക്കോസിസും കാരണം ആത്മഹത്യ ചെയ്തവരുടേയും കണക്കില്ല. 

News Malayalam 24x7
newsmalayalam.com