
രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ സ്ലീപ്പർ ബസും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികളുൾപ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. ധോൽപൂരിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് സുനിപൂരിന് സമീപത്ത് എത്തിയപ്പോൾ ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ നിർദേശം നൽകിയതായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അറിയിച്ചു. ധോൽപൂരിലെ ദാരുണമായ റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്ത അങ്ങേയറ്റം വേദനാജനകമാണ്. പരേതര്‍ക്ക് ആത്മശാന്തി ലഭിക്കട്ടെയെന്നും, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ശ്രീരാമനോട് പ്രാർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും എക്‌സിൽ ദുഃഖം രേഖപ്പെടുത്തി. ധോൽപൂരിലെ റോഡപകടത്തിൽ 12 പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവർക്ക് ആത്മശാന്തിയും നേരുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും ഗെലോട്ട് പറഞ്ഞു.