അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും

കൊലക്കുറ്റത്തിന് തുല്യമല്ലാത്ത നരഹത്യ കുറ്റമാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ നേരത്തേ, സന്ധ്യ തിയേറ്റര്‍ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
അല്ലു അർജുൻ 14 ദിവസത്തേക്ക്  റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും
Published on


നടൻ അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് നമ്പള്ളി കോടതി. അറസ്റ്റിലായ നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും. 'പുഷ്പ 2' റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിയിലെത്തി പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ഹൈദരാബാദ് പൊലീസ് രേഖപ്പെടുത്തിയതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. പൊലീസ് അറസ്റ്റ് മെമ്മോ നല്‍കിയെന്നും അഭിഭാഷകന്‍ തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കേ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

സിനിമയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്താല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞാണ് അല്ലു അര്‍ജുന്‍ പോയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പ്രീമിയറില്‍ പങ്കെടുക്കരുതെന്ന് നടനോട് പറഞ്ഞിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, തിയേറ്ററിലെത്തുന്ന കാര്യം കൃത്യമായി അറിയിച്ചിരുന്നുവെന്ന് അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി. പ്രീമിയറിന് പോകുന്ന കാര്യം ഡിസംബര്‍ രണ്ടിന് പൊലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. ഇത് പൊലീസ് അംഗീകരിച്ചിരുന്നുവെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് നടന്റെ അഭിഭാഷകന്റെ വാദം. അല്ലു അര്‍ജുന്‍ സാധാരണയായി സിനിമാ പ്രിവ്യൂകളില്‍ പങ്കെടുക്കാറുണ്ട്. നടന്‍ ബാല്‍ക്കണിയിലായിരുന്നു ഇരുന്നത്. താഴെയുള്ള ഗ്രൗണ്ടില്‍ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീ മരിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ഉത്തരവിറക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതോടെ, സാധാരണ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നരഹത്യാശ്രമത്തിനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.


കൊലക്കുറ്റത്തിന് തുല്യമല്ലാത്ത നരഹത്യാ കുറ്റമാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ നേരത്തേ, സന്ധ്യ തിയേറ്റര്‍ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയേറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് താരത്തെ അറസ്റ്റ് ചെയ്തത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com