മലയാള സിനിമയിലെ വില്ലൻകഥാപാത്രങ്ങളുടെ മൂർത്തരൂപം; ബാലൻ കെ നായർ വിട പറഞ്ഞിട്ട് 24 വർഷം

സിനിമയിൽ ഏറെ വില്ലനെങ്കിലും ജീവിതത്തിൽ സ്നേഹസമ്പന്നനായ സുഹൃത്തായിരുന്നു മലയാള സിനിമയ്ക്ക് ബാലൻ കെ നായർ
മലയാള സിനിമയിലെ  വില്ലൻകഥാപാത്രങ്ങളുടെ മൂർത്തരൂപം; ബാലൻ കെ നായർ വിട പറഞ്ഞിട്ട് 24 വർഷം
Published on

മലയാള സിനിമയിലെ വില്ലൻകഥാപാത്രങ്ങളുടെ മൂർത്തരൂപമായ ബാലൻ കെ നായർ വിട പറഞ്ഞിട്ട് 24 വർഷം പിന്നിടുന്നു. നാടകത്തെയും സിനിമയെയും അകമഴിഞ്ഞ് സ്നേഹിച്ച ബാലൻ കെ നായർ രണ്ട് പതിറ്റാണ്ടാണ് മലയാള സിനിമയിൽ മത്സരങ്ങളില്ലാതെ വിഹരിച്ചത്. കത്തിമുനയേക്കാൾ തീക്ഷ്ണമായ നോട്ടവും ചാട്ടുളി പോലുള്ള സംഭാഷ്ണരീതിയും കൊണ്ട് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് ബാലൻ കെ നായർ. മലയാള സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങൾക്കൾക്കാണ് ഇദ്ദേഹം ജീവൻ നൽകിയത്. അതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളാണ്.

കോഴിക്കോട് കൊയിലാണ്ടി കരുണാട്ട് വീട്ടിൽ കുട്ടിരാമൻ്റെയും ദേവകിയുടെയും മകനായി 1933 ഏപ്രിൽ നാലിനാണ് ബാലൻ കെ നായരുടെ ജനനം. ബാലൻ 14-ാം വയസ് മുതൽ നാടകലോകത്ത് സജീവമായി. തുടർന്ന് പി.എൻ മേനോൻ്റെ നിഴലാട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. ഓപ്പോൾ എന്ന ചിത്രത്തിലെ അസാധാരണ പ്രകടനത്തിന് ഭരത് അവാർഡ് തേടിയെത്തി. 1921ലെ ബീരാനും ആര്യനിലെ ഉന്തുവണ്ടിക്കാരനും കടവിലെ തോണിക്കാരനും ഒരു വടക്കന്‍ വീരഗാഥയിലെ വലിയ കണ്ണപ്പ ചേകവരും ഉൾപ്പടെ മികവാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

20 വർഷത്തെ സിനിമാ ജീവിതത്തിൽ 250 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 15 നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. 1992 ല്‍ പുറത്തുവന്ന കടവ് ആണ് അവസാന ചിത്രം. കോളിളക്കം സിനിമ ഷൂട്ടിനിടെ അന്നത്തെ സൂപ്പർതാരം ജയൻ മരിച്ച സംഭവത്തിൽ ബാലൻ കെ നായർക്കെതിരെ ആരോപണമുയർത്തി ഒരുകാലത്ത് വ്യാപകപ്രചാരമുണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ബാലൻ കെ നായരെ ദിവസങ്ങൾക്ക് ശേഷമാണ് സഹപ്രവർത്തകർ ജയൻ്റെ മരണം അറിയിച്ചത്. സിനിമയിൽ ഏറെയും വില്ലനെങ്കിലും ജീവിതത്തിൽ സ്നേഹസമ്പന്നനായ സുഹൃത്തായിരുന്നു മലയാള സിനിമയ്ക്ക് ബാലൻ കെ നായർ. 2000 ഓഗസ്റ്റ് 26 നാണ് രക്താർബുദത്തെ തുടർന്ന് അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com