
63ാമത് കൗമാര കലോത്സവത്തിന് തിരി തെളിഞ്ഞതോടെ തലസ്ഥാനത്ത് ഇനിയുള്ള അഞ്ച് ദിനങ്ങളിൽ ഉത്സവത്തിൻ്റെ നാളുകളാണ്. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങളാണ് നടക്കുന്നത്. പതിനൊന്നായിരത്തോളം പ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോഴാണ് വേദികളിൽ പലതിനും മാറ്റം വരുത്തിയെന്ന അറിയിപ്പ് പുറത്തുവിട്ടത്. ഇതിന് സമാനമായി ജനുവരി 7 ന് നടത്തേണ്ട പല മത്സരങ്ങളും പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നാളെ രാവിലെ തൈക്കാട് ഭാരത് ഭവനിൽ നടത്താനിരുന്ന കൂടിയാട്ടം തൈക്കാട് ഗവൺമെൻറ് മോഡൽ എൽ പി സ്കൂളിലേക്ക് മാറ്റി. തൈക്കാട് എൽ.പി സ്കൂളിൽ നടത്താനിരുന്ന പ്രഭാഷണം ഭാരത് ഭവനിലേക്കും മാറ്റിയെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
ആദ്യദിനത്തിലെ പരിപാടികളുടെ ഫലപ്രഖ്യാപനം വരുമ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിട്ടു നിൽക്കുന്നത്. തൊട്ട് പിന്നാലെ തൃശൂരും, കോഴിക്കോടും ഉണ്ട്. ആവേശം ഒട്ടും ചോരാതെയാണ് ഓരോ മത്സരാർഥികളും പരിപാടികളിൽ മാറ്റുരച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരി തെളിച്ചു. നൃത്തശിൽപ്പത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ സംഘനൃത്തവും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അരങ്ങേറിയിരുന്നു.
സ്കൂൾ കലോത്സവത്തിൻ്റെ പാചകപ്പുരയും സജീവമായിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്. 20 വരികളിലായി ഒരേ സമയം 4000 പേർക്ക് ഭക്ഷണം വിളമ്പുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. കഴിഞ്ഞ ദിവസം രാത്രി 3000 ത്തോളം പേർക്കാണ് പാചകപ്പുരയിൽ അത്താഴമൊരുക്കിയത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ അടക്കം സംഭാവന ചെയ്ത വിഭവങ്ങളാണ് കലവറയുടെ മുതൽക്കൂട്ട്.
എൻഎസ്എസ്, എൻസിസി ഉൾപ്പടെ 5,000 ത്തോളം വളണ്ടിയര്‍മാരെയാണ് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഇത്തവണ എല്ലാ വളണ്ടിയര്‍മാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാകും. അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘവും സജ്ജമാണ്. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകും. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരുണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരാണുള്ളത്.