
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ മരണം.
ALSO READ: സീതാറാം യെച്ചൂരി അന്തരിച്ചു
" സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെപ്പറ്റി ആഴത്തില്‍ മനസിലാക്കിയ ഇന്ത്യയെന്ന ആശയത്തിന്‍റെ സംരക്ഷകന്‍. അദ്ദേഹവുമായുണ്ടായിട്ടുള്ള ദീർഘമായ സംവാദങ്ങള്‍ എനിക്ക് നഷ്ടമാകും. ദുഖഃത്തിന്‍റെ ഈ വേളയില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും അനുയായികള്‍ക്കും എന്‍റെ ആത്മാർഥമായ അനുശോചനം", രാഹുല്‍ എക്സില്‍ കുറിച്ചു.
രാജ്യത്ത് ഇടതുപക്ഷത്തെ നയിച്ചതിനൊപ്പം, ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊണ്ട നേതാക്കളില്‍ മുന്നിലാണ് യെച്ചൂരിയുടെ സ്ഥാനം. കോണ്‍ഗ്രസിനൊപ്പം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിലും, കോണ്‍ഗ്രസ്, സിപിഐ, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കൊപ്പം ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോഴുമെല്ലാം യെച്ചൂരിയുടെ നിലപാടുകള്‍ നിര്‍ണായകമായി. സഖ്യചര്‍ച്ചകളിലും രൂപീകരണത്തിലുമെല്ലാം സിപിഎമ്മിന്‍റെ മുഖമായിരുന്നു യെച്ചൂരി.