
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സംസ്ഥാന സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിൽ നിയമനം നൽകും. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമനങ്ങളിൽ ഇളവ് നൽകിയാണ്, പ്രത്യേക നിയമനം നടത്താൻ തീരുമാനമെടുത്തതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജൂലൈ 16ന് ഉണ്ടായ ദുരന്തത്തിൽ കാണാതായ അർജുനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയും പുഴയിലെ ഒഴുക്കുമാണ് രക്ഷാദൗത്യത്തിന് തടസമായി തുടരുന്നത്. കഴിഞ്ഞ ദിവസം കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും തെരച്ചിൽ പുനരാരംഭിച്ചിട്ടില്ല.