
സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമല്ലാത്ത സിന്തറ്റിക് ഫുഡ് കളറുകൾ ചേർക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്. കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളയാണ് ഇതു സംബന്ധിച്ച് വിലക്കേർപ്പെടുത്തിയ ഭക്ഷണ സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയത്.
ബിരിയാണി, മന്തി, ചിക്കൻ ഫ്രൈ, ചിക്കൻ 65, ഷവർമ, അൽഫഹം, ചപ്പാത്തി, കോളി ഫ്ലവർ ഫ്രൈ, എണ്ണക്കടികൾ, പഴവർഗങ്ങൾ, ബ്രഡ്, റസ്ക്, ബൺ, ചിപ്സ് തുടങ്ങിയ ഹോട്ടലിൽ പാകം ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളിൽ നിറം ചേർക്കുന്നതിനാണ് വിലക്കുള്ളതെന്ന് കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരള ഫേസ്ബുക്കിലൂടെ അറിയിച്ചു.
കൃത്രിമ കളർ എന്ന 'വില്ലൻ'
ചില സിന്തറ്റിക് ഫുഡ് കളറുകൾ സുരക്ഷിതമാണെങ്കിലും കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും പോലും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെടെയുള്ള ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണമാകും.
കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും അപകടകാരി
കൃത്രിമ നിറങ്ങൾ പലപ്പോഴും ശരീരത്തിൽ അലർജിക്ക് കാരണമാകും. അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ, ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ കാരണമാകും. പുറത്തു നിന്ന് കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമ നിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. ഭക്ഷണം ആകർഷകമാക്കാനും ടേസ്റ്റ് കൂട്ടാനുമായാണ് ഇത്തരം സിന്തറ്റിക് ഫുഡ് കളറുകൾ ചേർക്കുന്നത്.