"ആലിയ ഭട്ട് ഒരു വണ്ടർ പാക്കേജ്, 20 വർഷത്തെ സിനിമാ ജീവിതം സ്വപ്നയാത്ര"; മനസ് തുറന്ന് സംവിധായകൻ ഇംതിയാസ് അലി

"ആലിയ ഭട്ട് ഒരു വണ്ടർ പാക്കേജ്, 20 വർഷത്തെ സിനിമാ ജീവിതം സ്വപ്നയാത്ര"; മനസ് തുറന്ന് സംവിധായകൻ ഇംതിയാസ് അലി

"ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് ഞാൻ. പ്രത്യേകിച്ച് സിനിമാ മേഖലയിലെ അപരിചിതരിൽ നിന്ന് വരെ എനിക്ക് പിന്തുണ ലഭിച്ചു,” സംവിധായകൻ പറഞ്ഞു.
Published on


ജബ് വി മെറ്റ്, ലവ് ആജ് കൽ തുടങ്ങിയ കൾട്ട് ക്ലാസിക്കുകൾ സൃഷ്ടിച്ച് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ചലച്ചിത്ര സംവിധായകൻ ഇംതിയാസ് അലി തൻ്റെ യാത്രയെ അവിശ്വസനീയമെന്നാണ് വിശേഷിപ്പിക്കുന്നത്. 'സോച്ചാ നാ താ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് 20 വർഷം പിന്നിടുമ്പോൾ, ഇതൊരു സ്വപ്നതുല്യമായ വിജയമെന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നത്.

"ഇവിടെ എത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും ആകർഷകമായ ജോലി ചെയ്യാൻ കഴിയുന്നതും, അതിന് തക്ക പ്രതിഫലം ലഭിക്കുന്നതും എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് ഞാൻ. പ്രത്യേകിച്ച് സിനിമാ മേഖലയിലെ അപരിചിതരിൽ നിന്ന് വരെ എനിക്ക് പിന്തുണ ലഭിച്ചു,” ഇംതിയാസ് അലി പറഞ്ഞു.

ഇപ്പോൾ അദ്ദേഹത്തിൻ്റെ സന്തോഷത്തിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. ആലിയ ഭട്ടും രൺദീപ് ഹൂഡയും അഭിനയിച്ച 2014ൽ പുറത്തിറങ്ങിയ 'ഹൈവേ' എന്ന അദ്ദേഹത്തിൻ്റെ ചിത്രം അടുത്തിടെ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. ജബ് വി മെറ്റ്, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളുടെ വിജയകരമായ റീ റിലീസുകളെ തുടർന്നാണിത്.

ഹൈവേ എന്ന സിനിമയിൽ ആലിയയേക്കാൾ കൂടുതൽ പരിചയസമ്പന്നയും പ്രായക്കൂടുതലുമുള്ള ഒരു നടിയെയാണ് ഞാൻ ആദ്യം പരിഗണിച്ചതെന്ന് സംവിധായകൻ ഇംതിയാസ് അലി പറഞ്ഞു. "ഞാൻ ആലിയയെ കണ്ടപ്പോഴേ ഈ കഥാപാത്രം ചെയ്യാനുള്ള വൈകാരിക പക്വത അവർക്ക് ഉണ്ടാകുമെന്ന് മനസിലായി. അക്കാര്യം വളരെ രസകരമായി തോന്നിയിരുന്നു. വൈകാരികമായ ആഴവും വളരെ ചെറുപ്പവുമായ ഒരാളുടെ ഒരു പാക്കേജാണ് ആലിയ എന്ന നടിയിലൂടെ എനിക്ക് ലഭിച്ചത്. അങ്ങനെയാണ് കാസ്റ്റിംഗ് നടന്നത്. സ്റ്റോക്ക്ഹോം സിൻഡ്രോം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ നിരവധി വിഷയങ്ങളാണ് ഹൈവേ കൈകാര്യം ചെയ്തത്. സിനിമയുടെ റീ റിലീസിനെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. സ്ത്രീകളെയും അവരുടെ ആശങ്കകളെയും കുറിച്ചുള്ള ഒരു നല്ല കാഴ്ചപ്പാടാണ് ഹൈവേ പങ്കിടുന്നത്," ഇംതിയാസ് പറഞ്ഞു.

2024ൽ പുറത്തിറങ്ങിയ 'ചംകില' എന്ന ചിത്രമാണ് ഇംതിയാസിൻ്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഈ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയും നേടി.

News Malayalam 24x7
newsmalayalam.com