കോയമ്പത്തൂരിൽ വച്ചു നടന്ന മിലിട്ടറി റിക്രൂട്ട്മെൻ്റിലെ കൂട്ടയോട്ടത്തിനിടെ വീണ അശ്വിൻ്റെ തുടയെല്ല് പൊട്ടിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം. തുടയെല്ലുപൊട്ടിയ യുവാവിനെ ശസ്ത്രക്രിയ നൽകാതെ വെൻ്റിലേറ്ററിലാക്കിയെന്നാണ് മെഡിക്കൽ കോളേജിന് നേരെ ഉയർന്ന പരാതി. നാദാപുരം ചെക്യാട് സ്വദേശി അശ്വിനാണ് ദുരനുഭവം നേരിട്ടത്.
കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരിൽ വച്ചു നടന്ന മിലിട്ടറി റിക്രൂട്ട്മെൻ്റിലെ കൂട്ടയോട്ടത്തിനിടെ വീണ അശ്വിൻ്റെ തുടയെല്ല് പൊട്ടിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്.
അശ്വിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, മജ്ജ രക്തത്തിൽ കലർന്ന് പക്ഷാഘാതം വരാനുള്ള സാധ്യത വരെയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു.
ALSO READ: ഞാന്‍ എഴുതിയതല്ല പുറത്തുവന്നത്, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം എനിക്ക്: ഇ.പി. ജയരാജന്‍
ആദ്യ ഘട്ടത്തിൽ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിദേശം നൽകിയിരുന്നു. ഇതോടെ അന്ന് രാത്രി തന്നെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് അശ്വിനെയും കൂട്ടിയെത്തിയ കുടുംബം വൈകീട്ട് മുന്നുമണി വരെ അവിടെ തന്നെ നിന്നു. ശസ്ത്രക്രിയ വൈകിയെന്നു മാത്രമല്ല, ചെയ്യാൻ പറ്റില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. പിന്നീടാണ് വെള്ളിയാഴ്ച മാത്രമേ ശസ്ത്രക്രിയ നടക്കുകയുള്ളൂവെന്ന് ഡോക്ടർമാർമാർ അറിയിച്ചത്.
പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മജ്ജ രക്തത്തിൽ കലർന്ന് ഫാറ്റ്എംബോളിയം എന്ന രോഗാവസ്ഥയിലെത്തിയിരുന്നു. ഏകദേശം എട്ടു ദിവസത്തിലധികം നാൾ അശ്വിൻ വെൻ്റിലേറ്ററിൽ കഴിയേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ അശ്വിൻ കോമ പോലെയുള്ള അവസ്ഥയിലാണ് ഉള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടും, ചെയ്യാൻ പറ്റില്ലെന്ന് അധികൃതർ അറിയിച്ചാൽ ഇവർക്ക് മറ്റ് ആശുപത്രികളെ സമീപിക്കാമായിരുന്നു. എന്നിട്ടും അധികൃതർ ഇത് പറയാത്തതിനെ തുടർന്ന് കുടുംബം മെഡിക്കൽ കോളേജിൽ തന്നെ നിലയുറപ്പിച്ചു. പിന്നീട് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളേജിൽ മതിയായ ജീവനക്കാരില്ലെന്ന് പറഞ്ഞു കൊണ്ടാണ് അധികൃതർ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യം നിരസിക്കുകയായിരുന്നു.
ALSO READ: സ്ത്രീകളിലെ പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസിക വൈകല്യമല്ല: ഹൈക്കോടതി
മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതു സംബന്ധിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ഒരു മാസം ചെലവ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഒരാഴ്‌ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ മാത്രമേ ആരോഗ്യ സ്ഥിതി പൂർണമായും വിലയിരുത്താൻ സാധിക്കൂ.