നേരത്തെ അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. 'പുഷ്പ 2' റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിലാണ് നടപടി.
നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകില്ല. തെലങ്കാന ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യ ഉത്തരവ് ജയിലിൽ എത്തിക്കാനാകാത്ത സാഹചര്യത്തിൽ നടൻ ഇന്ന് ജയിലിൽ കഴിയേണ്ടതായി വരും. ചഞ്ചൽഗുഡ ജയിലിലാണ് അല്ലു ഇപ്പോൾ ഉള്ളത്. ഇന്ന് വൈകീട്ടാണ് പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കിലെന്ന പരാമർശത്തോടെ അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. 'പുഷ്പ 2' റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിയിലെത്തി പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് തുല്യമല്ലാത്ത നരഹത്യാകുറ്റമാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ നേരത്തേ, സന്ധ്യ തിയേറ്റര്‍ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Also Read; അല്ലു അർജുൻ്റെ അറസ്റ്റിലേക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം
പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയേറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം.
അതേ സമയം അല്ലു അർജുൻ്റെ അറസ്റ്റിലേക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ് പറഞ്ഞു. ഇന്ന് അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് ഭാസ്കർ പറഞ്ഞത്. അല്ലു അർജുൻ്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഞാൻ മനസിലാക്കുന്നതെന്നും സിനിമ കാണാനെത്തുമെന്ന് തിയേറ്റർ ഉടമകളെ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നുവെന്നും ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു. "കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് അറിയില്ല. എൻ്റെ ഭാര്യ മരിച്ച തിക്കിനും തിരക്കിനും അല്ലു അർജുന് ഒരു ബന്ധവുമില്ല," ഭാസ്കർ പറഞ്ഞു.