
ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് പമ്പയാറ്റില്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ആരംഭിക്കുന്നത്. പള്ളിയോടങ്ങളുടെ വര്‍ണാഭമായ ജലഘോഷയാത്രയ്ക്ക് ശേഷം 52 പള്ളിയോടങ്ങള്‍ മാറ്റുരക്കുന്ന മത്സര വള്ളംകളിയും നടക്കും. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്തൃട്ടാതി വള്ളംകളി നടക്കുന്നത്.
രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
കേന്ദ്ര ടെക്സ്‌റ്റൈൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എം.പി.മാരായ ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരും എത്തും.