ആശാ വർക്കർമാരുടെ രാപ്പകൽ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും

സർക്കാർ അറിയിച്ചാൽ ഏത് നേരത്തും ചർച്ചയ്ക്ക് തയ്യാറെന്നും സമരക്കാർ വ്യക്തമാക്കി
ആശാ വർക്കർമാരുടെ രാപ്പകൽ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും
Published on

സെക്രട്ടറിയേറ്റിന് മുന്നിലെ കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഇന്ന് 50-ാം ദിവസം. നിരാഹാര സമരം 12-ാം ദിവസത്തിലേക്കും കടന്നു. ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കാനാണ് ആശാ വർക്കർമാരുടെ തീരുമാനം. സർക്കാർ അറിയിച്ചാൽ ഏത് നേരത്തും ചർച്ചയ്ക്ക് തയ്യാറെന്നും സമരക്കാർ വ്യക്തമാക്കി.

നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകുക. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ പ്രതിഷേധിക്കുന്നവർക്കൊപ്പം ഒത്തു കൂടും. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുടി മുറിക്കലില്‍ പങ്കുചേരുമെന്നാണ് വിവരം.

മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോ​ഗ്യം മോശമായതിനെ തുടർന്ന് ആശാ വർക്കറായ ശോഭ നിരാഹാരം എറ്റെടുത്തു. ശോഭയുടെ ആരോഗ്യസ്ഥിതിയും മോശമായതിനെ തുടർന്ന് കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് നിരഹാര സമരം ഏറ്റെടുത്ത് തുടർന്നു.

ഫെബ്രുവരി 10ന് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവർത്തകരുടെ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ഘട്ടമായി ആശമാർ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. അടുത്ത ഘട്ടമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. ഇതിനു ശേഷം എൻഎച്ച്എം ഡയറക്ടർ, ആരോ​ഗ്യമന്ത്രി വീണാ ജോർജ് എന്നിവരുമായുള്ള ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആശമാർ സമരം ശക്തമാക്കിയത്. ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ആശമാർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത് പ്രായോ​ഗികമല്ലെന്ന നിലപാടിലാണ് സർക്കാർ. സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞതിലും പ്രതിഷേധമുയരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com