
ആതിഥേയരായ ചൈനയെ 1-0ന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഞ്ചാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ആദ്യത്തെ മൂന്ന് ക്വാർട്ടറുകളിലും ചൈനയുടെ പ്രതിരോധ വൻമതിൽ തകർക്കാനാകാതെ ബുദ്ധിമുട്ടിയെങ്കിലും നാലാം ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ വിജയ ഗോൾ നേടി ഇന്ത്യ കിരീടം ചൂടുകയായിരുന്നു.
ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഏഷ്യന്‍ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ ചൈന നിരാശയോടെ മടങ്ങി. കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു. മറുവശത്ത് ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യ, ചൈനീസ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ഗോള്‍ശ്രമം വിഫലമായി.
പൊസഷനില്‍ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ നേടാനായില്ല. രണ്ടാം ക്വാര്‍ട്ടറും ഗോള്‍രഹിതമായാണ് അവസാനിച്ചത്. ആദ്യ പകുതിയില്‍ നാല് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈനയ്ക്ക് ഒന്നും. എന്നാല്‍ ടീമുകള്‍ക്ക് ഇത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്നാം ക്വാര്‍ട്ടറിലും സമാനമായിരുന്നു. നിരവധി അവസരങ്ങള്‍ ഇരുടീമുകളും സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.