സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; മാര്‍ച്ച് 3 ന് നിയമസഭാ മാര്‍ച്ച്

രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്
സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; മാര്‍ച്ച് 3 ന് നിയമസഭാ മാര്‍ച്ച്
Published on

സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി ആശാവർക്കർമാർ. മാര്‍ച്ച് 3 ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സമരക്കാർ അറിയിച്ചു. രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കൊണ്ടാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടരുന്നത്. ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എംപി പ്രതികരിച്ചിരുന്നു. ആശാവർക്കർമാരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുമെന്നും,കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം പരിഹരിക്കണമെന്നും തരൂർ അറിയിച്ചു. "ഞാൻ രണ്ട് സർക്കാരിൻ്റെയും ഭാഗത്തല്ല. നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഡൽഹിയിൽ എൻ്റെ ശബ്ദമുയർത്തും.സമരക്കാരുടെ ശബ്‌ദം എല്ലാവരും കേൾക്കുന്നുണ്ട്", ശശി തരൂർ പറഞ്ഞു.



സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിൻ്റെ പ്രതികരണം. പ്രതിഷേധത്തിന് പിന്നിൽ മറ്റാരുടെയോ പിന്തുണയുണ്ടെന്നും മാധ്യമ ശ്രദ്ധ കിട്ടുന്നത് വീണ്ടും സമരം ചെയ്യാൻ പ്രേരണ ആകുന്നുവെന്നും എളമരം കരീം പറഞ്ഞു. അതേസമയം, ആശാവർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് പൊലീസ് നോട്ടീസയച്ചു. സമര നേതാക്കൾ ഉൾപ്പെടെ 14 പേർക്കാണ് പൊലീസ് നോട്ടീസയച്ചത്. ഡോ.കെ.ജി താര, ഡോ. എം.ബി മത്തായി, ജോസഫ് സി. മാത്യു എന്നിവരും നോട്ടീസ് നൽകിയവരിൽ ഉൾപ്പെടുന്നു.

"ആശാവർക്കർമാരുടെ സമരം ന്യായമാണ്.സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവരുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. സ്വതന്ത്ര സംഘടനയായി ചിത്രീകരിക്കാൻ ശ്രമിക്കരുത്", സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ നേതാവ് ആനി രാജ നേരത്തേ രംഗത്തുവന്നിരുന്നു. സമരം ന്യായമാണെന്നായിരുന്നു ആനി രാജയുടെ നിലപാട്. 

ആശ വർക്കർമാരുടെ സമരത്തെ സിപിഎം നേതാക്കൾ മോശമായി അപഹസിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോ ഇതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ആശാ വർക്കർമാർ മാവോസ്സായിസ്റ്റുകൾ ആണെന്നാണ് ആക്ഷേപം. സിപിഎം കാണിക്കുന്നത് മാടമ്പിത്തരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com