
അരവിന്ദ് കെജ്‌രിവാളിൻ്റെ രാജിക്ക് പിന്നാലെ ആം ആദ്മി പാർട്ടി നേതാന് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാവും. കെജ്‌രിവാളിൻ്റെ വസതിയിൽ രാവിലെ പതിനൊന്നരയോടെ ആം ആദ്മി പാർട്ടി എംഎൽഎമാർ ചേർന്ന യോഗത്തിലാണ് തീരുമാനം. കെജ്‌രിവാൾ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. ഈ മാസം 26,27 തിയ്യതികളിൽ ഡൽഹി നിയമസഭാ സമ്മേളനം ചേരും.
നേരത്തെ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് അതിഷി നയിച്ചിരുന്നത്. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർഥിയായ അതിഷി, ഡൽഹിയിലെ സ്കൂളുകളിൽ വിദ്യാഭ്യാസ നയം പരിഷ്ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രധാന പ്രവർത്തനങ്ങളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് കൽക്കാജിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അതിഷി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്.
കെജ്‌രിവാളും സിസോദിയയും ജയിലിൽ കഴിയുമ്പോൾ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ അതിഷി മുൻനിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 15ന്, ഡൽഹി സർക്കാരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കെജ്‌രിവാൾ തിരഞ്ഞെടുത്തതും അതിഷിയെയായിരുന്നു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ പദ്ധതികൾ പലതും പരാജയപ്പെടുത്തിയതോടെ, എഎപി നേതൃത്വം അതിഥിയിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുണ്ട്.
മദ്യനയക്കേസിൽ ജാമ്യം നേടി തിഹാർ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളൂവെന്നാണ് കെജ്‌രിവാളിൻ്റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിക്ക് 70, ബിജെപിക്ക് 62 സീറ്റുകൾ വീതമാണ് ലഭിച്ചത്. ഇക്കുറി ബിജെപി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്‌രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെജ്‍രിവാള്‍ നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നുവെന്ന സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. കോടതിയിൽ നിന്ന് ലഭിച്ച നീതി, ജനങ്ങളിൽ നിന്ന് വേണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടുന്നു. ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് തടയാനാണ് കെജ്‌രിവാളിന്റെ പുതിയ നീക്കമെന്ന വാദവും ശക്തമാണ്.