ബാബ സിദ്ദിഖി വധം: ഒന്‍പതാം പ്രതിയും അറസ്റ്റിലാകുമ്പോള്‍ നിഗൂഢ എക്സ് പോസ്റ്റുമായി മകന്‍ സീഷന്‍ സിദ്ദിഖി

ഒക്ടോബർ 12നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്
ബാബ സിദ്ദിഖി വധം: ഒന്‍പതാം പ്രതിയും അറസ്റ്റിലാകുമ്പോള്‍ നിഗൂഢ എക്സ് പോസ്റ്റുമായി മകന്‍ സീഷന്‍ സിദ്ദിഖി
Published on

ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിലായവരുടെ എണ്ണം ഒന്‍പതാകുമ്പോള്‍ നിഗൂഢമായ എക്സ് പോസ്റ്റുമായി മകനും ബാന്ദ്ര ഈസ്റ്റ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. സീഷന്‍റെ ബന്ദ്രയിലെ ഓഫീസിനു മുന്നില്‍ വെച്ചാണ് അക്രമികള്‍ ബാബയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

'മറഞ്ഞിരിക്കുന്നതെല്ലാം ഉറങ്ങുന്നില്ല, കാണാവുന്നതെല്ലാം സംസാരിക്കുകയുമില്ല', എന്നായിരുന്നു സീഷന്‍റെ എക്സ് പോസ്റ്റ്. പോസ്റ്റ് കൊണ്ട് സീഷന്‍ എന്താണ് ഉദ്ദേശ്യമാക്കുന്നതെന്ന് വ്യക്തമല്ല. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സീഷന്‍ സമൂഹ മാധ്യമത്തില്‍ ഈ പോസ്റ്റ് പങ്ക് വെച്ചത്. കൂടിക്കാഴ്ചയില്‍ ഫഡ്നാവിസ് കേസിന്‍റെ അന്വേഷണ പുരോഗതി സീഷനെ ധരിപ്പിച്ചിരുന്നു.

കുടുംബത്തിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സീഷന്‍ രംഗത്തെത്തിയിരുന്നു. പിതാവിൻ്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹത്തിന്‍റെ ജീവത്യാഗം വെറുതെയാകരുതെന്നും സീഷന്‍ അഭ്യർത്ഥിച്ചു. 

Also Read: സൽമാൻ ഖാന് വധഭീഷണി: അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സന്ദേശം

ഒക്ടോബർ 12നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മുംബൈ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള സീഷന്‍റെ ഓഫീസിന്‍റെ മുന്നില്‍വെച്ച് അക്രമി സംഘം ബാബയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആറു റൗണ്ടാണ് അക്രമികള്‍ വെടിവെച്ചത്. കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ബാബയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ ബിഷ്ണോയ് ഗ്യാങ്ങിലെ ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. നടന്‍ സല്‍മാന്‍ ഖാനും ദാവൂദ് ഇബ്രാഹിമുമായും ബാബയ്ക്കുള്ള ബന്ധമാണ് കൊലപാതകത്തിനു കാരണമായി ബിഷ്ണോയ് ഗ്യാങ് ഉയർത്തിക്കാട്ടിയത്. 1998ല്‍ ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍‌, ബിഷ്ണോയ് വിഭാഗം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന ആരോപണമാണ് സംഘത്തിന്‍റെ പകയ്ക്ക് കാരണം.

ബാബ കൊല്ലപ്പെട്ടതിനു പിന്നാലെ സല്‍മാനെയും സമാനമായ രീതിയില്‍ വധിക്കുമെന്ന് കാട്ടി മുംബൈ പൊലീസിന് ബിഷ്ണോയ് ഗ്യാങ്ങിന്‍റേത് എന്ന പേരില്‍ വാട്സാപ്പ് സന്ദേശം ലഭിച്ചു.  അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയേക്കാൾ മോശം അനുഭവം സല്‍മാന്‍ ഖാന് നേരിടേണ്ടി വരുമെന്നായിരുന്നു സന്ദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com