ബാലരാമപുരത്തെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം: പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പ്രതിയെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്
ബാലരാമപുരത്തെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം: പ്രതി ഹരികുമാറിനെ  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Published on


ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് വൈദ്യ പരിശോധനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപതിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാളങ്ങളും ശേഖരിച്ചു. പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

രണ്ടര വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അമ്മാവൻ ഹരികുമാർ കഴിഞ്ഞ ദിവസം തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ കുഞ്ഞിൻറെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് കുഞ്ഞിൻ്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ അമ്മയെ കൊലപാതകത്തിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുധ്യവും പരിശോധിക്കുമ്പോൾ ശ്രീതുവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ലെന്നും പൊലീസ് പറയുന്നു.



ശ്രീതുവുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും പരാധീനതകളും ഏറിവന്നപ്പോൾ ശങ്കുമുഖം ദേവീദാസൻ എന്ന ജോത്സ്യനെ സമീപിച്ചിരുന്നുവെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്. ജ്യോത്സ്യനാണ് കുഞ്ഞിൻ്റെ ജനനം കടബാധ്യതയ്ക്ക് കാരണമെന്ന് പറഞ്ഞത്. ഇത് പ്രകാരം കുഞ്ഞിൻ്റെയും തന്റെയും ഉൾപ്പെടെ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു എന്ന് ശ്രീതു പൊലീസിനോട് പറഞ്ഞു. അതിനാൽ ജോത്സ്യനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസും ചോദ്യം ചെയ്തു. പ്രതി ഹരികുമാർ ദേവീദാസൻ ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്നും തുടരെ സന്ദർശിക്കാറുണ്ടന്നും ജ്യോത്സ്യനും പൊലീസിൽ മൊഴി നൽകി.

കുഞ്ഞിന്റെ കൊലപാതകത്തിൽ ശ്രീതുവിന്റെയും ഹരികുമാറിന്റെയും അന്ധവിശ്വാസം, സാമ്പത്തിക ബാധ്യത ഉൾപ്പെടെ കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുക. ഒപ്പം കൊലപാതകം നടന്ന ദിവസം രാത്രി ഹരികുമാറും ശ്രീതുവും നടത്തിയ വാട്സാപ്പ് ചാറ്റുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യം നടക്കുന്നതിന് മുൻപുള്ള രാത്രി പ്രതി അസ്വാഭാവികമായി പെരുമാറിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അയൽവാസി ഷീബ പറഞ്ഞു. അടിമുടി ദുരൂഹത നിറഞ്ഞ കേസിൽ തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കൂടുതൽ തെളിവ് ശേഖരത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com