
കൊൽക്കത്തയിലെ ആർജി കർ സർക്കാർ ആശുപത്രിയിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ഒരു മാസത്തിലേറെയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. 40 ദിവസമായി തുടരുന്ന സമരമാണ് അവസാനിപ്പിച്ചത്.
സംസ്ഥാന വ്യാപക പ്രതിഷേധം അവസാനിപ്പിച്ച് ശനിയാഴ്ച മുതൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാമെന്നാണ് ഡോക്ടർമാരുടെ സംഘടന അറിയിച്ചത്. സുരക്ഷാ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഉറപ്പുനൽകുന്ന മുറയ്ക്ക് മാത്രമെ ഒ.പി സേവനങ്ങളും, തെരഞ്ഞെടുക്കപ്പെട്ട മറ്റു ചില ജോലികളിലും പങ്കെടുക്കുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു.
ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനം അംഗീകരിച്ചതിന് ശേഷമാണ് സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന പ്രഖ്യാപനം വന്നത്. തെക്കൻ ബംഗാളിലെ വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനിടയിലാണ് ഡോക്ടർമാർ ജോലിയിലേക്ക് ഭാഗികമായി തിരിച്ചെത്തുന്നത്.
മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ മുതൽ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിവരികയാണ്. ബുധനാഴ്ച ഡോക്ടർമാരുമായുള്ള അവസാന വട്ട യോഗത്തിൽ പങ്കെടുത്ത്, അവരുടെ സുരക്ഷ സംബന്ധിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും അംഗീകരിച്ചത് ബംഗാളിലെ ചീഫ് സെക്രട്ടറിയായിരുന്നു.
വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇന്ന് രാവിലെ അദ്ദേഹം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആശുപത്രികളിൽ ഓൺ ഡ്യൂട്ടി റൂമുകൾ, ശുചിമുറികൾ, സിസിടിവികൾ, വനിതാ പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, രാത്രി നിരീക്ഷണത്തിനായി മൊബൈൽ പൊലീസ് ടീമുകൾ, സെൻട്രൽ ഹെൽപ്പ് ലൈൻ, പാനിക് ബട്ടണുകൾ എന്നിവ ഉൾപ്പെടെ വേണമെന്നാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ.