വിവിധ ക്ഷേമപദ്ധതികളെക്കൂടാതെ അടിസ്ഥാന മേഖലകൾക്കും, വ്യവസായത്തിനും ആരോഗ്യത്തിനും ഗതാഗതത്തിനും വികസനപദ്ധതികൾക്കും വാരിക്കോരി വകയിരുത്തലുകളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ക്ഷേമപെൻഷൻ കൂട്ടില്ല, പക്ഷേ മൂന്നു ഗഡു കുടിശിക ഉടൻ. ജീവനക്കാരുടെ രണ്ടുഗഡു ശമ്പള പരിഷ്കാര കുടിശികയും ഈ വർഷം
ഒരു വർഷത്തിനപ്പുറം സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും ഒരുപോലെ സംസ്ഥാന ബജറ്റിൽ പ്രതിഫലിച്ചു. തല്ലും തലോടലുമായാണ് പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ്. ക്ഷേമ പെൻഷൻ കൂട്ടിയില്ലെങ്കിലും മറ്റു ക്ഷേമപദ്ധതികളും വിവിധ മേഖലകളിൽ വികസനത്തിനായുള്ള വകയിരുത്തലും ബജറ്റിൽ ആവോളമുണ്ട്. എന്നാൽ ഭൂനികുതിയിലേയും കോടതി ഫീസിലേയും വൻ വർദ്ധന സാധാരണക്കാർക്ക് തിരിച്ചടിയാകും. സാമ്പത്തിക ഞെരുക്കം മറികടക്കാൻ തനത് വരുമാനം കൂട്ടാനുള്ള വൻ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ഞെരുക്കത്തിൻ്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചുതുടങ്ങിയെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിന് ആമുഖമായി പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. തനത് വരുമാനം കൂടിയിട്ടും കേന്ദ്രവിഹിതത്തിലെ കുറവ് നിത്യച്ചെലവുകൾക്ക് പോലും തടസ്സമായി. കൂടുതൽ തനത് പദ്ധതികൾ നടപ്പാക്കിയും വിഭവസമാഹണത്തിലൂടെയുമാണ്. ആ നയം തുടരും.
വിവിധ ക്ഷേമപദ്ധതികളെക്കൂടാതെ അടിസ്ഥാന മേഖലകൾക്കും, വ്യവസായത്തിനും ആരോഗ്യത്തിനും ഗതാഗതത്തിനും വികസനപദ്ധതികൾക്കും വാരിക്കോരി വകയിരുത്തലുകളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ക്ഷേമപെൻഷൻ കൂട്ടില്ല, പക്ഷേ മൂന്നു ഗഡു കുടിശിക ഉടൻ. ജീവനക്കാരുടെ രണ്ടുഗഡു ശമ്പള പരിഷ്കാര കുടിശികയും ഈ വർഷം. രണ്ടു ഗഡു ഡിഎ കുടിശിക പിഎഫിലേക്ക് ഈ സാമ്പത്തിക വർഷം തന്നെ ലയിപ്പിക്കും പെൻഷൻകാരുടെ 600 കോടി രൂപയുടെ കുടിശിക ഈ വർഷം തന്നെ നൽകും. പിന്നെ 2028ൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ മൂന്നാം ഘട്ടം പൂർത്തിയാക്കുന്നതടക്കം സ്വപ്നപദ്ധതികൾ. നവകേരള പദ്ധതികൾക്കായി 500 കോടി രൂപ ഈ വർഷം ചെലവഴിക്കും.
ഭൂനികുതിയിൽ 50 ശതമാനം വർദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയും അധിക വിഭവ സമാഹരണം. ഒപ്പം നിക്ഷേപ സൗഹൃദ നയങ്ങളിലൂടെ ആറ് വൻ പദ്ധതികൾ വഴിയുള്ള അധിക വരുമാനമാണ് സർക്കാരിൻ്റെ ആലോചന.
വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണം
വെസ്റ്റ് കോസ്റ്റ് കനാലിൻ്റെ സാധ്യതാമേഖലയിലൂടെ സാമ്പത്തിക വികസനം
തീരദേശ ഹൈവേയോട് ചേർന്ന് സാമ്പത്തിക മേഖലകൾ
തിരുവനന്തപുരം ഔട്ടർ ഏരിയ വികസന ഇടനാഴി
ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ
ഐടി പാർക്കുകളും ഐടി ഇടനാഴികളും
കിഫ്ബിയുമായി ചേർന്നാകും ഈ പദ്ധതികളെല്ലാം നടപ്പാക്കുക. കിഫ്ബിയെ വരുമാനമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റും
വിഴിഞ്ഞത്തെ ബൃഹത്തായ ട്രാൻസ്ഷിപ്മെൻ്റ് ടെർമിനലാക്കും. തുറമുഖത്തുനിന്നുള്ള അന്തർസംസ്ഥാന വ്യാപാരം വികസിപ്പിക്കാൻ തിരുവനന്തപുരത്ത് 100 ഏക്കർ സ്ഥലത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ഇടനാഴിക്കായി 1000 കോടി വകയിരുത്തി. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. കൊല്ലത്തും കൊട്ടാരക്കരയിലും മട്ടന്നൂരിലും ഐടി പാർക്കുകൾ സ്ഥാപിക്കാൻ തുക വകയിരുത്തി. ആൾ താമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി, കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാനുള്ള പദ്ധതി, കൊച്ചി മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡുമായി ചേർന്ന് 2400 കോടി ചെലവഴിച്ച് മറൈൻ ഇക്കോ പദ്ധതി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ, കൊല്ലത്തും കൊട്ടാരക്കരയിലും മട്ടന്നൂരിലും ഐടി പാർക്കുകൾ, കിഫ്ബി വഴി ഒരു ലക്ഷം വീടുകൾ. പുതിയതായി തുടങ്ങുന്ന സഹകരണ ഭവന പദ്ധതി വഴി നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ, അങ്ങനെ നീളുന്നു വൻകിട പദ്ധതികൾ.
ആരോഗ്യമേഖലയ്ക്ക് 10431.73 കോടി, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 15980.41,പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി, പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഈ മാസം തന്നെ വേണം., എല്ലാത്തിനും പണം വേണം.
ഉയർത്തുമെന്ന് പ്രതീക്ഷിച്ച ക്ഷേമ പെൻഷൻ കൂട്ടിയില്ല എന്ന നിരാശ, നികുതികളുടെ അധികഭാരം പക്ഷേ ക്ഷേമത്തിലും വികസനത്തിലും ഊന്നിയ പൊതുപ്രഖ്യാപനങ്ങൾ.
ഭൂനികുതി ഉയർത്തിയും കോടതിഫീസ് വർദ്ധിപ്പിച്ചും നിക്ഷേപസൗഹൃദത്തിലൂടെയും അധിക വിഭവ സമാഹരണം. പിന്നെ വരുമാനം നേടിത്തീരുമെന്ന് പ്രതീക്ഷിക്കുന്ന കിഫ്ബി പദ്ധതികളും. ഇതാണ് കേന്ദ്രം മുഖം തിരിക്കുമ്പോൾ കേരളത്തിൻ്റെ പ്ലാൻ ബി.