
ബിഹാറിൽ അടുത്തിടെ നടന്ന പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ പ്രതികരണവുമായി സംസ്ഥാന ക്യാബിനറ്റ് മന്ത്രി വിജയ് കുമാർ ചൗധരി. ക്രമക്കേട് നടന്നിട്ടില്ലെന്നും, ചോദ്യപേപ്പർ ചോർന്നതിന് യാതൊരു തെളിവുകളുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിൽ സർക്കാരിന് ഇതിൽ കൂടുതൽ വ്യക്തതയോടെ പെരുമാറാൻ സാധിക്കില്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും, സർക്കാരിൻ്റെ മാത്രമല്ല, ഇത് പബ്ലിക് സർവീസ് കമ്മീഷൻ്റെ കൂടി നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ പരീക്ഷാ നടത്തിപ്പിൽ ബുദ്ധിമുട്ട് നേരിട്ടതിനാൽ അവിടെ പരീക്ഷ എഴുതേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഗൂഢാലോചന നടന്നെന്നും, ചോദ്യപേപ്പർ ചോർന്നെന്നുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തിയതെന്നോ, ആരിലേക്കാണ് ഈ വിവരങ്ങളെല്ലാം എത്തിയതെന്നോ എന്ന വിവരത്തിൽ ഇതുവരെ ഒരു തെളിവും പുറത്തുവന്നിട്ടില്ല. തട്ടിപ്പ് നടന്നെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും, അവർ വിദ്യാർഥികളെ കരുവാക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.