ബിജെപി സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നു എങ്കിൽ, കർഷകരുടെ പ്രതിഷേധം ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കങ്കണയുടെ പരാമർശമാണ് വലിയ വിവാദമായത്
കർഷക സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ ശാസിച്ച് ബിജെപി നേതൃത്വം. ബിജെപി സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കങ്കണയുടെ പരാമർശമാണ് വലിയ വിവാദമായത്. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും, മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടു എന്നും കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ കങ്കണയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പാർട്ടിയുടെ കാഴ്ചപാട് അല്ലെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തി.
"പാർട്ടിക്ക് വേണ്ടി നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ കങ്കണയ്ക്ക് അധികാരമില്ല, അതിന് അനുമതി പാർട്ടി നൽകിയിട്ടില്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുത്," ബിജെപി വ്യക്തമാക്കി. ഹരിയാനയിലെയും പഞ്ചാബിലെയും ബിജെപി നേതാക്കൾ നേരത്തെ തന്നെ കങ്കണയോട് പ്രകോപനപരമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഉപദേശിച്ചിരുന്നു
"കർഷക സമരം കങ്കണയുടെ വകുപ്പല്ല, അവരുടെ പ്രസ്താവന വ്യക്തിപരമാണ്. പ്രധാനമന്ത്രി മോദിയും ബിജെപിയും കർഷകരുടെ ഒപ്പമാണ്. പ്രതിപക്ഷ പാർട്ടികൾ ഞങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. കങ്കണയുടെ പ്രസ്താവനയും അത് തന്നെയാണ് ചെയ്യുന്നത്. ഇത്തരം സെൻസിറ്റീവ് അല്ലെങ്കിൽ മതപരമായ വിഷയങ്ങളിൽ പ്രസ്താവനകൾ നടത്തരുത്," പഞ്ചാബ് ബിജെപി നേതാവ് ഹർജിത് ഗ്രേവാൾ പറഞ്ഞു.
പ്രകോപനപരമായ പരാമർശങ്ങൾക്ക് പേരുകേട്ട കങ്കണ, തുടക്കം മുതൽ തന്നെ കർഷക പ്രതിഷേധത്തിൻ്റെ ശക്തമായ വിമർശകയാണ്. 2020ൽ കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള ഒരു സ്ത്രീയെ അവർ ബിൽക്കിസ് ബാനോ എന്ന് വിളിച്ചിരുന്നു. പ്രതിഷേധങ്ങൾക്കായി അവരെ 100 രൂപ കൊടുത്ത് വാടകയ്‌ക്കെടുക്കാമെന്നും കങ്കണ പറഞ്ഞിരുന്നു. ഈ വർഷം ജൂണിൽ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ, ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കങ്കണയെ തല്ലിയതോടെയാണ് ഇവരുടെ പ്രസ്താവന വീണ്ടും ഉയർന്നുവന്നത്.
ALSO READ: 'ഇന്ത്യ ഈസ് ഇന്ദിര..ഇന്ദിര ഈസ് ഇന്ത്യ'; കങ്കണ റണൗട്ടിന്‍റെ 'എമര്‍ജന്‍സി' ട്രെയിലര്‍