
ബംഗാളിൽ ബിജെപി പാർട്ടി ഓഫീസിനുള്ളിൽ പ്രവർത്തകൻ്റെ മൃതദേഹം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിലാണ് സംഭവം. പാർട്ടിയുടെ ജില്ലാ സോഷ്യൽ മീഡിയ കൺവീനറായ പൃഥ്വിരാജ് നസ്‌കറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. നവംബർ അഞ്ച് മുതൽ ഇയാളെ കാണാനില്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ ആണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് പൃഥ്വിരാജ് നസ്‌കറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് അടിയേറ്റതാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കൊലപാതക വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പഴേക്കും യുവതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സമീപ പ്രദേശത്തുനിന്ന് യുവതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പ്രാദേശിക ടിഎംസി പ്രവർത്തകരാണ് പൃഥ്വിരാജ് നസ്‌കറിൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാർ ആരോപിച്ചു. ജില്ലയിലെ ബിജെപി പ്രവർത്തകരെ ഭയപ്പെടുത്താനാണ് ടിഎംസി ശ്രമിക്കുന്നതെന്നും സുകാന്ത മജുംദാർ പറഞ്ഞു. പൃഥ്വിരാജിൻ്റെ കൊലപാതികളെ വെളിച്ചത്തുകൊണ്ടുവരുമെന്നും, നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും സുകാന്ത മജുംദാർ വ്യക്തമാക്കി. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ അടിച്ചമർത്തൽ ഭരണം ബിജെപി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.