എയർഇന്ത്യയും ഇന്‍ഡിഗോയും വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിലവിൽ അതിർത്തി ശാന്തമെന്നും, ജാഗ്രത തുടരുന്നതായും റിപ്പോർട്ട്. ജമ്മുകശ്മീർ, രാജസ്ഥാന്‍, പഞ്ചാബ് പ്രഖ്യാപിച്ചിരുന്ന ബ്ലാക്ക് ഔട്ടുകളും പിന്‍വലിച്ചു. ഇന്നലെ രാത്രിയോടെ പാക് ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്.
പഞ്ചാബിലെ ഫിറോസ്‌പൂരിലടക്കം സ്കൂളുകള്‍ അടച്ചിടും. എയർഇന്ത്യയും ഇന്‍ഡിഗോയും വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട്, എന്നീ ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. സുരക്ഷാ നടപടി കണക്കിലെടുത്താണ് നടപടിയെന്നാണ് ഇൻഡിഗോ അറിയിക്കുന്നത്. ജമ്മു,ലോ, ജോധ്പൂർ, അമൃത്സർ, ഭൂജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട്, എന്നീ എട്ട് വിമാനത്താവളങ്ങളിലെ സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്.
വെടിർത്തൽ കരാർ നിലവിൽ വന്നിട്ടും, പഞ്ചാബിലെ അമൃത്സറിലും ഹോഷിയാര്‍പൂരിലും വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിനാലാണ് ഭാഗിക ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ സാംബയിലും ഡ്രോണ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർക്കുകയാണ് ഉണ്ടായത്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിര്‍ത്തലിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി പ്രതികരിച്ചത്.
രാജ്യത്തിന്റെ സൈന്യം പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്നും,രാജ്യം മുഴുവന്‍ ധീര സൈനികരെയും സല്യൂട്ട് ചെയ്യുന്നുവെന്നും മോദി അറിയിച്ചു.ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചാലുള്ള ഫലം ഭീകരരും ഭീകര സംഘടനകളും മനസ്സിലാക്കി. ഭീകരരെ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പോയി ആക്രമിച്ചു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സേനകള്‍ക്ക് അനുമതി നല്‍കി മോദി വ്യക്തമാക്കി.