
മലേഷ്യയിൽ നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക് പുത്തൻ ഓഫറുമായി എത്തുകയാണ് മലേഷ്യൻ സർക്കാർ. രാജ്യത്ത് നിന്ന് ഒറാങ്ങൂട്ടാനെ ദത്തെടുക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. രാജ്യത്ത് നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കാണ് ഒറാങ്ങൂട്ടാനെ ദത്തെടുക്കാനുള്ള അവസരം ലഭിക്കുക. എന്നാൽ ഇവയെ രാജ്യത്ത് നിന്ന് കൊണ്ടുപോകാനുള്ള അവകാശം കമ്പനികൾക്ക് നൽകുന്നില്ല.
രാജ്യത്ത് വനനശീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ ഈ തീരുമാനം. രാജ്യത്ത് നടക്കുന്ന ട്രേഡിങ് ബന്ധങ്ങളിൽ സമ്മാനമായി ഒറാങ്ങൂട്ടാനെ വിദേശത്തേയ്ക്ക് അയക്കാമെന്ന തീരുമാനം വിവാദമായതോടെയാണ് ദത്തെടുക്കൽ നയത്തിലേക്കുള്ള ഈ മാറ്റം. പാം ഓയിൽ നിർമാണത്തിലൂടെ പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും സംഭവിക്കുന്ന നാശം ശ്രദ്ധയിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ ഈ നീക്കം.
മലേഷ്യയിലെ 54 ശതമാനമുള്ള വനത്തെ 50 ശതമാനത്തിന് താഴേക്ക് പോകാൻ അനുവദിക്കില്ലെന്നതാണ് സർക്കാർ നിലപാട്. ഇതിനായി ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം വനനശീകരണത്തിലൂടെ നിർമിക്കുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ഒറാങ്ങൂട്ടാനെ നൽകാനുള്ള മലേഷ്യയുടെ നയതന്ത്രപരമായ നീക്കം.