വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിൽ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ടുപോകാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു
കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംയുക്ത പദ്ധതികളിൽ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണ്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണ്. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും നടക്കില്ലെന്ന് കരുതിയ പലതും കൺമുന്നിൽ യാഥാർഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
"വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ വെച്ച് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ടുപോകാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തിരിച്ചുപോകും വഴി അദ്ദേഹത്തോട് കേരളത്തിലേക്ക് വന്നതിനും, അവസാനം പറഞ്ഞ വാചകത്തിനും നന്ദി പറഞ്ഞു. പക്ഷേ മറുപടി പ്രധാനമന്ത്രി ചിരിയിലൊതുക്കി. എന്തുകൊണ്ടാണ് ചിരിയിലൊതുക്കിയെന്നത് എല്ലാവർക്കുമറിയാം," മുഖ്യമന്ത്രി പറഞ്ഞു.
"എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ പ്രോഗ്രസ് റിപ്പോർട്ട് ഓരോ വർഷവും പുറത്തിറക്കുന്നുണ്ട്. ഇവ ജനങ്ങൾക്ക് പരിശോധിക്കാനും നൽകിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര പങ്കാളിത്തം വലുതാണ്. എന്നാൽ നമുക്ക് അത് ലഭിക്കുന്നില്ല. സംസ്ഥാനത്തിൻ്റെ തനതു വരുമാനത്തെയാണ് ആശ്രയിക്കുന്നത്. സംസ്ഥനത്തിൻ്റെ തനതു വരുമാനം വർധിച്ചതു കൊണ്ടാണ് പിടിച്ചു നിൽക്കാനാകുന്നത്," മുഖ്യമന്ത്രി പറഞ്ഞു
"സംസ്ഥാനത്തിൻ്റെ പൊതു കടം കുറഞ്ഞു വരികയാണ്. ആഭ്യന്തര ഉൽപാദനത്തിൽ വളർച്ചയുണ്ടായത് കൊണ്ടാണ് നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത്. സ്റ്റാർട്ടപ്പിൻ്റെ ഏറ്റവും സാധ്യതയുള്ള പ്രദേശമായി കേരളം മാറി. നിക്ഷേപ സമാഹരണത്തിൽ കേരളം രാജ്യത്തെ നമ്പർ വൺ സംസ്ഥാനമായി മാറി," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.