രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ ഒൻപത് വർഷക്കാലം സർക്കാർ നേരിട്ടത് നിരവധി പ്രശ്നങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ലക്ഷ്യമിടുന്ന നവകേരളം സ്ഥാപിക്കുന്നതിന് ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കോഴിക്കോടാണ് അത് സംബന്ധിച്ച ചർച്ചകൾക്കായി അവലോകന യോഗം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിൻ്റെ ഭാവിയെ കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്ന നിരവധി പ്രമുഖർ തൃശൂരിലുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ രണ്ടുതരം ചിന്താഗതികളുള്ളവരുണ്ട്. ഒന്ന് നാടിൻ്റെ വികസനം ആഗ്രഹിക്കുന്നവർ. അവരാണ് മഹാഭൂരിഭാഗം. ഒരു ചെറിയ വിഭാഗം ആളുകൾ വികസനം ഇപ്പോൾ വേണ്ട എന്ന് ചിന്തിക്കുന്നവരാണ്. വികസന വിരുദ്ധ നിലപാട് അവർ എന്തുകൊണ്ട് സ്വീകരിക്കുന്നു എന്ന് എത്ര ആലോചിച്ചാലും പിടികിട്ടുന്നില്ല. 2016 ൽ കേരളത്തിൻ്റെ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയായിരുന്നു. അവിടുന്നാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ പ്രകടന പത്രിക അവതരിപ്പിച്ചത്. അക്കാര്യം ജനങ്ങൾ വിശ്വാസത്തിലെടുത്തു. എല്ലാം ശരിയാക്കും എന്ന് എൽഡിഎഫ് പറഞ്ഞപ്പോൾ ജനങ്ങൾ വിശ്വസിച്ചു. എല്ലാ കാര്യങ്ങളും ശരിയാക്കുന്നതിന് എല്ലാ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കണം. എന്നാൽ അക്കാര്യത്തിൽ ചിലഘട്ടങ്ങളിൽ നിർഭാഗ്യകരമായി അനുഭവമുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു.
ALSO READ: അഭിഭാഷകനെ സംരക്ഷിക്കാൻ ആരുടെയും പിന്തുണ ഉണ്ടാകരുതെന്നും പി. സതീദേവി പറഞ്ഞു
ആപത്ത് ഘട്ടങ്ങളിൽ പോലും കേന്ദ്ര സർക്കാരിൽ നിന്ന് സഹായം ലഭിച്ചില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കേണ്ടതാണെന്ന് നമ്മുടെ ഭരണഘടന തന്നെ പറയുന്നുണ്ട്. പക്ഷെ പലഘട്ടങ്ങളിലും കേന്ദ്രം അതിന് തയ്യാറായില്ല. അത്തരം ഒരു ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പണം വിനിയോഗിച്ചത്. എന്നാൽ നാടിൻ്റെ വികസനത്തിന് കൂടെ നിൽക്കേണ്ട പ്രതിപക്ഷം അത് അംഗീകരിക്കാതെ കേന്ദ്രത്തിനൊപ്പം നിൽക്കുന്നതാണ് കണ്ടത്. ആ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മളെ വീക്ഷിച്ച രാജ്യവും ലോകവും അത്ഭുതം കൊണ്ടു. നമ്മുടെ നാട് കാണിച്ച സ്നേഹവും ഐക്യവും ഒരുമയും ആണ് അതിന് കാരണമായത്. ഈ ഐക്യത്തെ തകർക്കാൻ ചില തെറ്റായ പ്രചരണങ്ങൾ വികസന വിരുദ്ധർ അഴിച്ച് വിടുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.