തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിലെ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷം: കേസെടുത്ത് പൊലീസ്

തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിലെ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷം: കേസെടുത്ത് പൊലീസ്

തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്
Published on

കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. വികാരിമാരായ ജോൺ തോട്ടുപുറം, ജെറിൻ, രണ്ട് ഇടവകാംഗങ്ങൾ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഏകീകൃത കുർബാനയെ ചൊല്ലി പള്ളിയിൽ സംഘർഷം ഉണ്ടായത്.

തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഫാദർ ജോൺ തോട്ടുപുറം, ഫാദർ ജെറിൻ എന്നിവരുടെയും രണ്ട് ഇടവക അംഗങ്ങളുടെയും പരാതിയിലാണ് കേസെടുത്തത്. ദേഹോപദ്രവം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘർഷത്തിനിടെ പെപ്പർ സ്പ്രേ ഉപയോഗിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം പള്ളിയിൽ പുതുതായി ചുമതല ഏറ്റെടുത്ത വൈദികൻ ജോൺ തോട്ടുപുറം കുർബാന അർപ്പിക്കുമ്പോൾ ആയിരുന്നു വിമത വിഭാഗം എതിർപ്പുമായി എത്തിയത്. തുടർന്ന് രണ്ട് വിഭാഗക്കാർ തമ്മിൽ പരസ്പരം സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. വികാരി ജെറിൻ്റെ നേതൃത്വത്തിലാണ് വിമത വിഭാഗം കുർബാനയെ ചൊല്ലി തർക്കവുമായി എത്തിയത്. സംഘർഷത്തിൽ പള്ളിയിലെ സാധന സാമഗ്രികൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തിയായിരുന്നു സംഘർഷം അവസാനിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com