വാഷിങ്ടണിൽ എയര്‍ലൈന്‍സും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേരും കൊല്ലപ്പെട്ടു; ബ്ലാക്ക് ബോക്‌സും കോക്ക്പിറ്റ് റെക്കോര്‍ഡറും കണ്ടെടുത്തു

ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരും വിമാനത്തില്‍ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരുമായി 64 പേരുമാണ് ഉണ്ടായിരുന്നത്.
വാഷിങ്ടണിൽ എയര്‍ലൈന്‍സും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേരും കൊല്ലപ്പെട്ടു; ബ്ലാക്ക് ബോക്‌സും കോക്ക്പിറ്റ് റെക്കോര്‍ഡറും കണ്ടെടുത്തു
Published on
Updated on



വാഷിങ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുഴുവൻ പേരും കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിലും വിമാനത്തിലുമായി 67 പേരാണ് ഉണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരും വിമാനത്തില്‍ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരുമായി 64 പേരുമാണ് ഉണ്ടായിരുന്നത്.

അതേസമയം, വിമാനത്തിലെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇവ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലാബിലേക്ക് മാറ്റി.

അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാകുന്നതിന് റെക്കോര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറിലെ സ്റ്റാഫുകളുടെ പരിമിതിയാണോ ഇത്രയും വലിയ അപകടത്തിലേക്ക് നയിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട യാത്രാ വിമാനമാണ് റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുന്നത്. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നതിനിടയില്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com