
കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തെത്തിയിട്ടും സംസ്ഥാന സർക്കാർ മൗനത്തിലെന്ന് ആരോപണം. വിജ്ഞാപനം മലയാളത്തിൽ പുറത്തിറക്കണമെന്നും, മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കണമെന്നുമാണ് പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും ഉയർത്തുന്ന ആവശ്യം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ജൂലൈ 31നാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ 9,993.7 ചതുരശ്ര കിലോ മീറ്ററാണ് പരിസ്ഥിതി ലോല മേഖല. ഇതിൽ ആകെ 131 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ ആളുകളുടെ ആശങ്കകൾ സംസ്ഥാന സർക്കാർ പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ജനവാസമേഖലകളെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയാണോ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് കിസ്സാൻ കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ മജുസ് മാത്യൂസും പറയുന്നു.
കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായതിനാൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല എന്നതാണ് മറ്റൊരു പരാതി. അതിനാൽ വിജ്ഞാപനം മലയാളത്തിലേക്ക് പരിഭാഷ പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിജ്ഞാപനം വന്ന് 60 ദിവസത്തിനകം നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ വിജ്ഞാപനം വന്ന് 40 ദിവസങ്ങൾ പിന്നിടുമ്പോഴും സംസ്ഥാന സർക്കാർ ചർച്ചകൾക്ക് മുൻകയ്യെടുക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.