
വനിതാ അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പ്. ചീഫ് ജസ്റ്റിന് മുമ്പാകെ ജസ്റ്റിസ് എ. ബദറുദ്ദീൻ മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരേണ്ടതില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നതായും പരാതിക്കാരിയായ അഭിഭാഷക അറിയിച്ചു.
ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് വനിതാ അഭിഭാഷക ഹൈക്കോടതി അഭിഭാഷക അസോസിയേഷന് കത്തയച്ചിട്ടുണ്ട്. അതേസമയം, തങ്ങളുടെ അറിവില്ലാതെയാണ് ചർച്ച നടന്നതെന്ന് അഭിഭാഷക അസോസിയേഷൻ പ്രതികരിച്ചു. തുടർനടപടികളിൽ അസോസിയേഷൻ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
പരാതിക്കാരിയുടെ അഭിഭാഷകനായ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഒരു കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ കോടതിയിലാണ് എത്തിയത്. കേസില്‍ ഭർത്താവിന് പകരം ഹാജരായ വനിതാ അഭിഭാഷകയെ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് പരാതി.