
ട്രംപിന് രണ്ടാമൂഴം നല്‍കിയ, തെരഞ്ഞെടുപ്പ് ഫലത്തില്‍ കടുത്ത നിരാശയിലാണ് അമേരിക്കയിലെ ജനാധിപത്യവാദികള്‍. വരാനിരിക്കുന്ന ഭരണകാലയളവിലെ ആശങ്കയോടെ കാണുന്ന കറുത്ത വംശജരായ വോട്ടർമാരും ഫലത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ്.
തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ പിരിമുറുക്കത്തിലായിരുന്നു കമലാ ഹാരിസ് അനുകൂലികള്‍. റിപ്പബ്ലിക്കന്‍ കോട്ടകളെല്ലാം നിലനിർത്തി ട്രംപ് മുന്നേറുമ്പോള്‍, ഏവരും ഉറ്റുനോക്കിയത് സ്വിംഗ് സ്റ്റേറ്റുകളിലേക്ക്. ആദ്യമണിക്കൂറുകളിലെ നേരിയ മുന്‍തൂക്കവും നഷ്ടപ്പെട്ട് കമല പിന്തള്ളപ്പെടുന്നതാണ് പിന്നീട് കണ്ടത്.
ജോർജിയയിലെയും പെന്‍സില്‍വാനിയയിലെയും ഫലമെത്തിയപ്പോഴേക്കും ആരവങ്ങള്‍ നിശബ്ദതയിലേക്ക് വീണു. കമലാ ഹാരിസ് പൂർവ്വവിദ്യാർഥിയായ വാഷിംഗ്‌ടണിലെ ഹോവാർഡ് സർവ്വകലാശാലയില്‍ നിന്നുള്ള വോട്ടർമാരുടെ ദൃശ്യങ്ങള്‍ അമേരിക്കയിലെ യുവാക്കളും, കറുത്തവംശജരും, സ്ത്രീകളുമായ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനുള്ള നേർചിത്രമായി.
അമേരിക്കയ്ക്ക് പുറത്ത്, കമലാ ഹാരിസ്, ടിം വാള്‍സ് ടീ ഷർട്ടുകളണിഞ്ഞ് ഇലക്ഷന്‍ വാച്ച് പാർട്ടികളില്‍ ഒത്തുകൂടിയവരും, അതിനകം പ്രതീക്ഷ കെെവിട്ടിരുന്നു. പൗരാവകാശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് അടക്കം പരസ്യമായി പറഞ്ഞ ട്രംപിന്‍റെ ഭരണകാലയളവ് മുന്നില്‍ കണ്ട കറുത്ത വംശജരായ വോട്ടർമാരുടെ മുഖത്ത് ആശങ്കയും നിസംഗതയുമാണ് ഉണ്ടായിരുന്നത്.
സെനറ്റിലെ അധികാരവും റിപബ്ലിക്കന്‍സിന് നല്‍കിയ തെരഞ്ഞെടുപ്പ് ഫലം, രാജ്യവ്യാപക ഗർഭഛിദ്രനിരോധനത്തിനുവരെ എളുപ്പവഴി തുറന്നുകൊടുക്കവെ, ട്രംപിന്‍റെ രണ്ടാം വരവ്- സ്ത്രീകള്‍ക്കോ, കറുത്ത വംശജർക്കോ മാത്രമല്ല, ജനാധിപത്യ വിശ്വാസികള്‍ക്ക് തന്നെ പ്രതിരോധത്തിന്‍റെ കാലമാണ്.