തരൂർ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടും; കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കൂടിയാലോചനക്ക് ഡൽഹിയിലേക്ക് വിളിപ്പിച്ചു

കെ. സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള പത്ത് നേതാക്കളെയാണ് വിളിപ്പിച്ചത്
തരൂർ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടും; കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കൂടിയാലോചനക്ക് ഡൽഹിയിലേക്ക് വിളിപ്പിച്ചു
Published on

ഉൾപ്പാർട്ടി തർക്കങ്ങൾ ചൂടുപിടിക്കെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കൂടിയാലോചനക്ക് ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ശശി തരൂർ ഉയർത്തിയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. 28ന് സംസ്ഥാനത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. കെ. സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള പത്ത് നേതാക്കളെയാണ് വിളിപ്പിച്ചത്. വെള്ളിയാഴ്ച നടക്കുന്ന കൂടിയാലോചനയ്ക്ക് ഇതുവരെ ശശി തരൂരിനെ വിളിച്ചിട്ടില്ല.

വെള്ളിയാഴ്ച ഇവരുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തും. വിവാദത്തിൽ നിലവിലെ നേതൃത്വത്തിന് ഹൈക്കമാൻഡ് പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ പരസ്യ പ്രതികരണം നടത്തരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് ഓൺലൈനായി ആണ് യോഗം ചേരുക.

വിവാദ പരമാർശങ്ങളിൽ ശശി തരൂരിനെതിരെ ഉടൻ നടപടി ഇല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. വിവാദങ്ങളെ അവഗണിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദേശം. തരൂർ വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും തീരുമാനമായി. കേരളത്തിലെ നേതാക്കളോടും വിഷയത്തിൽ തുടർപ്രതികരണങ്ങൾ വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശം നൽകിയിരുന്നു.

കോൺ​ഗ്രസിന് കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും പാർട്ടിക്ക് തന്നെ ഉപയോഗിക്കണമെങ്കില്‍ ഒപ്പമുണ്ടാകുമെന്നും അല്ലെങ്കില്‍ തന്‍റെ മുന്നില്‍ വേറെ വഴികളുണ്ടെന്നുമായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം. പിന്നാലെ തരൂരിന്റെ പേര് പരാമർശിച്ചും പരാമർശിക്കാതെയും കോൺ​ഗ്രസ് നേതാക്കൾ പ്രതികരണവുമായി രം​ഗത്ത് എത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com