രോഹിത് ഇന്ത്യയുടെ മോശം ക്യാപ്റ്റൻ, ശരീരഭാരം കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

ഷമയുടെ നിലപാടിനൊപ്പമല്ലെന്ന് കോൺഗ്രസും അറിയിച്ചു
രോഹിത് ഇന്ത്യയുടെ മോശം ക്യാപ്റ്റൻ, ശരീരഭാരം കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു
Published on


ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത്ത് തടിച്ചിട്ടാണെന്നും ശരീരഭാരം കുറയ്ക്കണമെന്നും, രോഹിത് ഇന്ത്യയുടെ മോശം ക്യാപ്റ്റനാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഷമ മുഹമ്മദിൻ്റെ പരാമർശം. ഷമയുടെ എക്‌സ് പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നതോടെ വിവാദമായ പോസ്റ്റ് ഷമ പിൻവലിച്ചു. ഒരു കായികതാരം ശരീരം ശ്രദ്ധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നാണ് ഷമയുടെ വിശദീകരണം.


ഷമയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവർത്തകരടക്കം ഷമയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ബിജെപിയും ഷമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ഷമയുടെ നിലപാടിനൊപ്പമല്ലെന്ന് കോൺഗ്രസും അറിയിച്ചു. എക്‌സിൽ നിന്ന് പോസ്റ്റ് പിൻവലിക്കാൻ
കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേരയും ആവശ്യപ്പെട്ടു. കായിക ഇതിഹാസങ്ങളുടെ സംഭാവനകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബഹുമാനത്തോടെയാണു കാണുന്നത്. അവരുടെ പാരമ്പര്യത്തെ ദുർബലപ്പെടുത്തുന്ന ഒരു പ്രസ്താവനകളെയും അംഗീകരിക്കില്ലെന്നും പവൻ ഖേര പറഞ്ഞിരുന്നു.

ഷമയുടെ പ്രസ്ഥാവനയ്ക്കെതിരെ ബിസിസിഐയും പ്രതികരിച്ചു(ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണ്. ഐസിസി ടൂർണമെന്റ് നടക്കുന്നതിനിടെയുള്ള ഇത്തരം പ്രതികരണങ്ങൾ താരങ്ങളുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.

ഡൽഹിയിൽ ആറ് തവണ ഡക്ക് ഔട്ട് ആകുകയും 90 തവണ തെരഞ്ഞെടുപ്പ് തോൽവികൾ നേരിടുകയും ചെയ്തവരാണ് കേൺ​ഗ്രസ്. രാജ്യം ടി20 ലോകകപ്പ് ജയിച്ചത് അങ്ങനെയല്ല. ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട് എന്നാണ് ബിജെപി പ്രതികരിച്ചത്. പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിക്കുകയും അവർക്ക് അംഗീകാരം നിഷേധിക്കുകയും ചെയ്ത അതേ കോൺഗ്രസ് തന്നെയാണ് ഇപ്പോൾ ഒരു ക്രിക്കറ്റ് ഇതിഹാസത്തെ പരിഹസിക്കുന്നതെന്ന് ബിജെപി നേതാവ് രാധിക ഖേരയും വിമർശിച്ചു,


Related Stories

No stories found.
News Malayalam 24x7
newsmalayalam.com