പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തള്ളിക്കളഞ്ഞ് കോൺഗ്രസ് നേതാക്കൾ

കോൺഗ്രസിൽ കൊഴിഞ്ഞുപോക്കില്ലെന്നും, പാലക്കാട് പാർട്ടി വിടുന്നവർ 23ന് ദുഃഖിക്കേണ്ടി വരുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തള്ളിക്കളഞ്ഞ്  കോൺഗ്രസ് നേതാക്കൾ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തള്ളിക്കളഞ്ഞ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പാലക്കാട്ടെ പാർട്ടിയിൽ നിന്ന് നാലോ അഞ്ചോ പേർ പോകുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം.

പാലക്കാട് യുഡിഎഫിൻ്റെ ഉറച്ച സീറ്റാണെന്നും ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനെ കുറിച്ച് ബിജെപിക്കാർക്ക് പോലും നല്ല അഭിപ്രായമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ പ്രചരണത്തിന് വൈകിയെത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് പറയാനുള്ളവരെല്ലാം പറഞ്ഞു തീരട്ടെയെന്നും അതിനുശേഷം കാര്യങ്ങൾ പറയാനാണ് കാത്തിരിക്കുന്നതെന്നും കെ. മുരളീധരൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

അതേസമയം, കോൺഗ്രസിൽ കൊഴിഞ്ഞുപോക്കില്ലെന്നും, പാലക്കാട് പാർട്ടി വിടുന്നവർ 23ന് ദുഃഖിക്കേണ്ടി വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് ഇടത്തും കോൺഗ്രസ് വിജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.


അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനായി മുന്നണികൾ സർവ അടവുകളും പയറ്റുകയാണ്. അതിനിടയിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ ഇഷ്ട ചിഹ്നമായ ഓട്ടോറിക്ഷ, എൽഡിഎഫ് സ്ഥാനാർഥി പി. സരിന് കിട്ടാതിരിക്കാൻ കോൺഗ്രസ് പ്രയോഗിച്ച ഭാഗ്യപരീക്ഷണമാണ് ഇപ്പോൾ മണ്ഡലത്തിൽ ചർച്ചയാകുന്നത്.

പി. സരിൻ ഉൾപ്പെടെ നാലുപേരാണ് ഓട്ടോറിക്ഷാ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ നറുക്കെടുപ്പിലൂടെ ശെൽവൻ എസ് ഓട്ടോറിക്ഷ ചിഹ്നം കൈക്കലാക്കി. കോൺഗ്രസിൻ്റെ പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവൻ ഓട്ടോ ചിഹ്നത്തിൽ മത്സരിക്കുന്നത് അങ്ങനെ നാട്ടിൽ പാട്ടായി. ശെൽവനാകട്ടെ സ്വന്തം ചിഹ്നത്തിൽ വോട്ട് ചോദിക്കാതെ, തൻ്റെ നേതാവ് രാഹുലിന് വേണ്ടിയുള്ള പ്രചരണത്തിലും സജീവമായി തുടരുന്നു.


അങ്ങനെയാണ് സരിന് ഓട്ടോ കിട്ടാതിരിക്കാൻ കോൺഗ്രസുകാർ വെച്ച ചെക്കാണ് ശെൽവൻ എന്ന് മനസിലായത്. ഒരു ഭാഗ്യപരീക്ഷണം. എന്നാൽ ഇക്കാര്യം സമ്മതിക്കാൻ ശെൽവനും കോൺഗ്രസും തയ്യാറല്ല. രാഹുലിനെതിരെ മത്സരിക്കുമ്പോഴും ശെൽവനെതിരെ കോൺഗ്രസ് യാതൊരു അച്ചടക്ക നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നത് കൗതുകമുണർത്തുന്ന മറ്റൊരു കാര്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com