
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 'ലാപത്താ ലേഡീസ്' പ്രചരണതന്ത്രവുമായി കോണ്‍ഗ്രസ്. സ്ത്രീസുരക്ഷയില്‍ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനാണ് ലാപത്താ ലേഡീസ് സിനിമയുടെ പേരിലുള്ള പ്രചരണം കോണ്‍ഗ്രസ് നടത്തുന്നത്.
ലാപത്താ ലേഡീസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയതിന് താഴെ ഒരുവര്‍ഷത്തില്‍ കാണാതായത് 64,000 സ്ത്രീകളെ എന്ന് മറാഠിയിൽ എഴുതിയിരിക്കുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ മുഖങ്ങളും പോസ്റ്ററിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
ബദ്‌ലാപുരില്‍ കഴിഞ്ഞ മാസം രണ്ട് സ്‌കൂള്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് വിധേയരായതും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ ലക്ഷ്യംവെച്ചാണ് ഇത്.
കിരൺ റാവു സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ലാപത്താ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയാണ്. മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ശക്തമായ സന്ദേശം നൽകിക്കൊണ്ടാണ് കഥ പറയുന്നത്.