
കൊച്ചി : സ്കൂട്ടർ വാറൻ്റിക്കെടുത്ത കാലയളവിൽ തുടർച്ചയായി തകരാറിലായെന്ന യുവതിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. 42 ദിവസത്തിനുള്ളിൽ തകരാർ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ സ്കൂട്ടർ നിർമ്മാതാക്കളും സർവീസ് സെൻ്ററും ചേർന്ന് 92,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടേഴ്‌സ് ലിമിറ്റഡ്, സർവീസ് സെൻ്ററായ മുത്തൂറ്റ് മോട്ടോഴ്സ് എന്നിവർക്കെതിരെയാണ് എറണാകുളം സ്വദേശി നിധി ജയിൻ പരാതി നൽകിയത്.
നിലവാരമുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും ഉപഭോക്താക്കൾക്ക് നൽകുക എന്നത് ഓരോ നിർമ്മാതാക്കളുടെയും സേവനദാതാക്കളുടെയും നിയമപരമായ ചുമതലയാണ്. ഇത് ലംഘിക്കപ്പെട്ടതിനാൽ നീതി തേടി എത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിൻ്റെ പ്രാധാന്യമെന്ന് ഡി. ബി. ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. സ്കൂട്ടറിൻ്റെ വിലയായ 67,740 രൂപയും 15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് എന്നിവ എതിർകക്ഷികൾ 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകാൻ കോടതി നിർദേശിച്ചു.
2018 മാർച്ചിൽ 67000 രൂപയ്ക്കാണ് യുവതി ഒരു വർഷത്തെ വാറൻ്റിയോടെ സ്കൂട്ടർ വാങ്ങിയത്. അധികം താമസിയാതെ തന്നെ സ്കൂട്ടറിൽ നിന്നും വലിയ ശബ്ദം കേൾക്കാൻ തുടങ്ങി. പല പ്രാവശ്യം സർവീസ് സെൻ്ററിൽ പോയി റിപ്പയർ ചെയ്തെങ്കിലും വീണ്ടും തകരാറിലായി. സ്കൂട്ടറിൻ്റെ പല സുപ്രധാനമായ ഭാഗങ്ങളും മാറ്റിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് സ്കൂട്ടറിൻ്റെ തുടർച്ചയായ തകരാറ് നിർമ്മാണപരമായ ന്യൂനത കൊണ്ടാണെന്ന് പരാതിപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
എന്നാൽ , വാറൻ്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാതിക്കാരി വീഴ്ച വരുത്തിയെന്നും അതിനാലാണ് സൗജന്യ സർവീസ് നൽകാതിരുന്നതെന്നും പണം നൽകിയാൽ സർവീസ് ചെയ്ത് നൽകാം എന്ന നിലപാടാണ് സർവീസ് സെൻ്റർ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ വാറൻ്റി കാലയളവിൽ തന്നെ റിപ്പയർ ചെയ്യാൻ വിസമ്മതിച്ചുവെന്നും മറ്റ് വർക്ക് ഷോപ്പുകളിൽ കൊണ്ടുപോയി റിപ്പയർ ചെയ്യേണ്ടിവന്നു എന്നായിരുന്നു പരാതിക്കാരി വ്യക്തമാക്കിയത്.