
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ മാത്രം വിജയമല്ല ഇതെന്നും, എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ദുരൂഹമായ സാഹചര്യത്തില്‍ എഡിജിപിയെ കണ്ടതുമുതല്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അത് നടന്നിരിക്കുന്നു. ഏറ്റവും ഉചിതമായ നടപടിയാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി ആർഎസ്എസ് നേതാക്കന്മാരെ കണ്ടതായി വെളിച്ചത്തുവന്നു. പാർട്ടി ഈ നടപടി പിന്താങ്ങുന്നു. മറ്റു വിഷയങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്യാം. പാർട്ടിയുടെ ആവശ്യങ്ങൾ സർക്കാർ പൂർണമായും അംഗീകരിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങൾ അമിതമായി ഇടപെട്ടു. സര്‍ക്കാരിന്‍റെ ഇടപെടല്‍ വൈകിയോ എന്നത് സംബന്ധിച്ച വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചചെയ്യാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ഉറ്റുനോക്കിയ അജിത് കുമാറിനെതിരായ സര്‍ക്കാര്‍ നടപടി ന്യൂസ് മലയാളം ചാനലാണ് ആദ്യം ജനങ്ങളെ അറിയിച്ചത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച രാത്രി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തിയത് ന്യൂസ് മലയാളം ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇനി ബറ്റാലിയന്‍റെ ചുമതല മാത്രമാകും അജിത് കുമാറിന് ഉണ്ടാവുക. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.