
പി.വി. അൻവർ എംഎഎയെ തള്ളി സിപിഎം. അൻവറിനോട് ഒരുതരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അൻവറിന്റെ നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് ആയുധമാകുന്നു. അതിനാൽ തുടർന്നുള്ള പരസ്യപ്രതികരണങ്ങളിൽ നിന്നും അൻവർ പിന്മാറണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലമുള്ള പരാതി അൻവർ മുഖ്യമന്ത്രിയുടെ മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാർട്ടിക്കുമെതിരെ തുടര്‍ച്ചയായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ വഴി അൻവർ പ്രചരിപ്പിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാർട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല. ഇത്തരം നിലപാടുകള്‍ തിരുത്തി പാർട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.