
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നിരുവെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് തൃശൂർ പൂരം നടന്നത്. ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് ആ സ്ഥിതിയിലേക്ക് എത്തിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു. പൂരം കലക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തെറ്റുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയാല്‍ എഡിപിക്കെതിരെ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കളമൊരുക്കി എന്ന പ്രചരണം ചിലര്‍ ഇപ്പോഴും നടത്തുന്നു. ഇക്കാര്യത്തിലെ വാസ്തവം എന്തണെന്ന് സിപിഎം മുന്‍പ് തന്നെ വിശദീകരിച്ചിരുന്നതാണ്. തൃശൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിന് കാരണം. 86,000 വോട്ട് യുഡിഎഫിന് കുറഞ്ഞു. എല്‍ഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സമ്മതിക്കുന്നു. യുഡിഎഫ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകുന്നില്ല. കോൺഗ്രസിന്റെ ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് അനുകൂലമായെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ALSO READ : കേരളത്തിലെ പൊലീസ് സേന ഇന്ത്യയിലെത്തന്നെ മികച്ചത് : എം.വി. ഗോവിന്ദന്‍
മതരാഷ്ട്രവാദത്തിനെതിതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മതേതരവാദികള്‍ക്കിടിയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകരം മുഖ്യമന്ത്രിക്കുണ്ട്. അതില്ലാതാക്കാനാണ് സിപിഎം - ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങള്‍ വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യം സംസ്ഥാന സമിതി പരിശോധിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന നയേരേഖ കമ്മിറ്റി അംഗീകരിച്ചു. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിര ക്യാംപെയിന്‍ നടത്തുമെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.