ചെന്താമരയെ തൂക്കിക്കൊല്ലണം, ഇനി അയാൾ ആരെയും കൊല്ലരുത്; സുധാകരൻ്റെ മക്കൾ

ചെന്താമരയെ തൂക്കിക്കൊല്ലണം, ഇനി അയാൾ ആരെയും കൊല്ലരുത്; സുധാകരൻ്റെ മക്കൾ

ഇന്നലെ രാത്രിയോടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച നെന്മാറ ഇരട്ട കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത്
Published on

തൻ്റെ അച്ഛനെയും അമ്മമ്മയേയും കൊന്ന പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ. "ഇനി അയാൾ ആരെയും കൊല്ലരുത്, ചെന്താമര പുറത്തിറങ്ങരുത്. പേടിയോടെയാണ് കഴിഞ്ഞത്. പ്രതിയെ പിടികൂടിയത് ആശ്വാസം നൽകുന്നു",മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച നെന്മാറ ഇരട്ട കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായിയില്‍ നിന്ന് പ്രതി ഓടി മറയുന്നതായി ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



ഏറെ വൈകിയും പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ തെരച്ചിൽ ദൗത്യം നിർത്തി വയ്ക്കുന്നതായും, നാളെ വീണ്ടും ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെ പ്രതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസെത്തി പ്രതചിയെ പിടി കൂടിയത്.ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തെരച്ചിലാണ് ഇന്ന് നടത്തിയത്. ഇയാള്‍ക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചെന്താമരയെ പിടികൂടിയതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. . പ്രതിയെ കൈകാര്യം ചെയ്യുമെന്ന നിലയിലായിരുന്നു നാട്ടുകാർ. സ്ഥലത്ത് സംഘർഷമുണ്ടായതോടെ പൊലീസ് ഇലക്ട്രിക് ലാത്തിയും പെപ്പർ സ്പ്രേയും ഉപയോഗിച്ചു. ജനരോഷം അണപൊട്ടിയതോടെ സ്റ്റേഷനിലെ ഗേറ്റടക്കം തകർന്നു.ജനത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സുധാകരൻ, ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊന്നത്. ഇതിനു ശേഷം ഇയാൾ നെല്ലിയാമ്പതി മേഖലയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.


News Malayalam 24x7
newsmalayalam.com