നഷ്ടപ്പെട്ട സ്വർണം മുഴുവനായി തിരികെ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം മോഷണമല്ലെന്നാണ് നിലവിലെ നിഗമനമെന്ന് ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ്. സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരേലും ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. സ്‌ട്രോങ് റൂമിൽ നിന്ന് 40 മീറ്ററകലെ നിന്നാണ് സ്വർണം ലഭിച്ചതെന്നും ഡിസിപി അറിയിച്ചു.
സ്വർണം കാണാതായത് 7 നാണോ 10നാണോ നഷ്ടപ്പെട്ടതെന്ന് ഉറപ്പ് പറയാനായിട്ടില്ല. ഏഴാം തീയതിയാണ് നിർമാണം കഴിഞ്ഞ് സ്വർണം ലോക്കറിൽ വച്ചത്. 10ന് രാവിലെ തിരികെ എടുത്ത് നിർമാണത്തിന് എത്തിച്ചപ്പോഴാണ് നഷ്ടമായ വിവരം അറിയുന്നത്. സ്വർണം കൈകാര്യം ചെയ്തതിൽ എങ്ങനെ വീഴ്ച വന്നു എന്നു പരിശോധിക്കുമെന്ന് നകുൽ രാജേന്ദ്ര ദേശ്‌മുഖ് വ്യക്തമാക്കി. മെറ്റൽ ഡിക്റ്റർ ഉപയോഗിച്ച് ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം നടത്തിയ മാനുവൽ പരിശോധനയിലാണ് സ്വർണം ലഭിച്ചത്. നഷ്ടപ്പെട്ട സ്വർണം മുഴുവനായി തിരികെ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു.
കുറച്ചുസമയം മുമ്പാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം പടിഞ്ഞാറെ നടയിലെ മണലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കവർച്ചയിൽ അസിസ്റ്റന്റ് മുതൽപടിയെ പൊലീസ് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണലിൽ താഴ്ത്തിയ നിലയിൽ സ്വർണം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടപ്പെട്ടത്. സ്വർണം സൂക്ഷിച്ച ലോക്കർ ഉദ്യോഗസ്ഥരുടേയും ക്യാമറയുടെയും നിരീക്ഷണത്തിലായതിനാൽ തന്നെ പുറത്ത് നിന്ന് ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണലിൽ താഴ്ത്തിയ നിലയിൽ സ്വർണം കണ്ടെത്തിയത്.
ആഭരണങ്ങളുടെ സൂക്ഷിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയം ശ്രീകോവിലിന‍്റെ വാതില് സ്വര്ണം പൂശാൻ കരാർ എടുത്തവരേയും പൊലീസ് ഇന്നലെ വൈകിട്ട് മുതല് ചോദ്യം ചെയ്തുവരികയായിരുന്നു. സ്ട്രോങ് റൂമില് ആരെങ്കിലും അതിക്രമിച്ചുകടന്നിട്ടില്ല. ലോക്കറിന് ഒരു തരത്തിലുളള കേട് പാടും സംഭവിച്ചിട്ടില്ല.
സ്വർണം സ്ട്രോങ്ങ് റൂമിലേക്ക് കൊണ്ട് വരുമ്പോൾ ഏഴു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അസിസ്റ്റൻറ് മുതൽപടി ലോക്കറിൽ നിന്ന് പെട്ടിയിലുള്ള സ്വർണം കൊണ്ടുവരികയും എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് സ്വർണ്ണപ്പണിക്കാരന്റെ സഹായത്താൽ തൂക്കം ഉറപ്പാക്കുകയും ആണ് പതിവ് രീതി.
പെട്ടിക്കുള്ളിൽ മറ്റൊരു സഞ്ചിയിലാണ് സ്വർണം സൂക്ഷിക്കുന്നത്. സ്വർണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയ ദിവസം ലോക്കറിൽ വച്ച് തന്നെ പെട്ടി തുറന്ന് അസിസ്റ്റൻറ് മുതൽപടി സഞ്ചിയുമായി വരികയായിരുന്നു. ഇത് മൊഴിയായി നൽകുകയും ചെയ്തിരുന്നു. സ്വർണം കൊണ്ടു വരുമ്പോൾ അസിസ്റ്റൻറ് മുതൽപ്പടിയും പൊലീസ് ഗാർഡും തമ്മിൽ അകലം ഉണ്ടാവുകയും ചെയ്തു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ആറുമാസങ്ങൾക്കു മുമ്പ് നടന്ന മറ്റൊരു മോഷണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച ഉണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ക്ഷേത്രത്തിൽ പുതിയസംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.