
ആലപ്പുഴ കായംകുളത്ത് ചികിത്സയിലിരിക്കെ കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടർക്ക് പിഴവില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് ഹൃദയസംബന്ധമായ രോഗങ്ങളും ഇന്റേണൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നതായാണ് സംശയം. കെമിക്കൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയിൽ നാശനഷ്ടങ്ങൾ വരുത്തിയതിനും,ഡോക്ടറെ കയ്യേറ്റം ചെയ്തതിനും ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ നടന്നത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടവും നടത്തി. പിന്നാലെയാണ് കുട്ടിയുടെ മരണം ചികിത്സാപ്പിഴവ് മൂലമല്ലെന്ന് വ്യക്തമായത്. കുഞ്ഞിൻ്റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ വിവരം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന ആരോപണമായിരുന്നു കുടുംബം ഉയർത്തിയത്.
കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കുട്ടിക്ക് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ഒൻപത് വയസുകാരി മരിക്കുകയായിരുന്നു.