ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 10 ആയി; ശക്തമായ കാറ്റിൽ തീ ആളിപ്പടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ

ലോസ് ആഞ്ചലസിലെ വെഞ്ചുറ കൗണ്ടികളുടെ അതിർത്തിയിൽ ഉണ്ടായ "കെന്നത്ത്' കാട്ടുതീയ്ക്ക് കാരണക്കാരനെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായും അധികൃതർ വ്യക്തമാക്കി
ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 10 ആയി; ശക്തമായ കാറ്റിൽ തീ ആളിപ്പടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ
Published on


കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നു പിടിച്ച് കാട്ടുതീ. മരണസംഖ്യ 10 ആയി ഉയർന്നു. അഞ്ച് കാട്ടുതീകളും ആളിക്കത്തുന്നതായി അഗ്നിശമനസേനാ വകുപ്പ് അറിയിച്ചു. 'പാലിസേഡ്സ്' തീ അഞ്ച് ശതമാനം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിൽ തീ ആളിപ്പടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരും മുന്നറിയിപ്പ് നൽകി.

അതേസമയം, ലോസ് ആഞ്ചലസിലെ വെഞ്ചുറ കൗണ്ടികളുടെ അതിർത്തിയിൽ ഉണ്ടായ "കെന്നത്ത്' കാട്ടുതീയ്ക്ക് കാരണക്കാരനെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായും അധികൃതർ വ്യക്തമാക്കി. എന്നാൽ ലോസ് ആഞ്ചലസിലെ കാട്ടുതീ മനപൂർവം സൃഷ്ടിച്ചതാണെന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ലോസ് ആഞ്ചലസിലെ കാട്ടുതീ കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു. കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായും ബൈഡൻ പ്രഖ്യാപിച്ചു.

ലോസ് ആഞ്ചലസിലെ ആളുകൾ 'ഒരു പേടിസ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്' പറഞ്ഞ ബൈഡൻ, അഗ്നിശമന സേനാംഗങ്ങളെ 'ഹീറോകൾ' എന്ന് വാഴ്ത്തുകയും ചെയ്തു. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും ജോ ബൈഡൻ വാഗ്ദാനം ചെയ്തു.

400 ഫെഡറൽ അഗ്നിശമന സേനാംഗങ്ങളും 30 അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടസ്ഥലത്ത് എത്തിക്കും. പെൻ്റഗൺ എട്ട് വലിയ വിമാനങ്ങളെയും 500 കാട്ടുതീ ക്ലിയറൻസ് ഉദ്യോഗസ്ഥരെയും അയയ്ക്കുമെന്നും ബൈഡൻ പറഞ്ഞു.

കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ അഭ്യർഥന പ്രകാരം ആദ്യത്തെ 180 ദിവസത്തേക്ക് ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവിൻ്റെ 100 ശതമാനം ഫെഡറൽ ഗവൺമെൻ്റ് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com